യുദ്ധം ആസന്നമെന്നു സൂചനകൾ: നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ തയ്യാറാകാൻ ഇന്ത്യൻ സെെന്യത്തിൻ്റെ നിർദ്ദേശം

single-img
24 February 2019

കശ്മീരില്‍ വൻ സൈനിക സന്നാഹവുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍.  പുല്‍വാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ പതിനായിരം സൈനികരെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലേക്ക് നിയോഗിച്ചതായാണ്  റിപ്പോർട്ടുകൾ.

45 കമ്പനി സിആര്‍പിഎഫ്, 35 കമ്പനി ബിഎസ്എഫ്, 10 കമ്പനിഎസ്എസ്ബി, ഐടിബിപി സൈനിക വിഭാഗങ്ങളെയാണ് ഇന്നലെ അടിയന്തരമായി വിമാനമാര്‍ഗം കശ്മീരിലെത്തിച്ചത്. ഇതിൽ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഎസ്എഫിനെ കശ്മീരില്‍ നിയോഗിക്കുന്നത്.

കശ്മീർ ഗ്രാമങ്ങളിലെ പ്ര ദേശവാസികളോടു ഒഴിഞ്ഞുപോകാൻ തയ്യാറായിരിക്കാനും സെെന്യം അറിയിച്ചിട്ടുണ്ട്. രജൗറി ജില്ലയിലെ നൗഷേര ഭാഗത്ത് അതിര്‍ത്തി നിയന്ത്രണരേഖയ്ക്ക് സമീപമുള്ള 27 ഗ്രാമങ്ങളിലെ താമസക്കാരോടാണ് ഏതു നിമിഷവും ഒഴിഞ്ഞുപോകാന്‍ തയ്യാറായിരിക്കാന്‍ സൈന്യം നിര്‍ദേശം നല്‍കിയത്.

അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്നലെ ഉച്ച മുതല്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങളും വട്ടമിട്ട് പറക്കാന്‍ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ ഇന്ത്യ തിരിച്ചടിക്കാന്‍ കോപ്പുകൂട്ടുന്നതായി അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്. അതിര്‍ത്തിയില്‍ പാകിസ്ഥാനും സൈനിക സന്നാഹം വര്‍ധിപ്പിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ സംസ്ഥാനത്ത് വിഘടനവാദി നേതാക്കളെ കസ്റ്റഡിയിലെടുക്കുന്നത് പൊലീസ് ശക്തമാക്കി. ജമ്മുകശ്മീര്‍ വിമോചന മുന്നണി തലവന്‍ യാസിന്‍ മാലിക്, ജമാ അത്തെ ഇസ്ലാമി കശ്മീര്‍ തലവന്‍ അബ്ദുള്‍ ഹമീദ് ഫയസ് എന്നിവരടക്കം 150 ഓളം വിഘനവാദി നേതാക്കളെ പൊലീസ് തടങ്കലിലാക്കി.  പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കശ്മീര്‍ താഴ് വരയില്‍ ഇന്ന് കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ വിഘടനവാദികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്.