എത്ര സീറ്റിൽ ജയിക്കുമെന്നു കേരളത്തിലെ ബിജെപി നേതാക്കളോട് അമിത് ഷാ; മൂന്ന് സീറ്റിൽ ജയിക്കുമെന്ന് പറഞ്ഞ നേതാക്കളോട് എങ്ങനെ ജയിക്കുമെന്ന് ചോദിച്ച് ബിജെപി അധ്യക്ഷൻ

single-img
24 February 2019

സംസ്ഥാനത്ത് ​ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്ന ബിജെപി നേതാക്കൾക്ക്  മുന്നിൽ ചോദ്യങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി അധ്യക്ഷൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ  സംസ്ഥാന നേതാക്കൾക്ക് ഉത്തരം മുട്ടി. തെരഞ്ഞെടുപ്പിൽ എത്ര സീറ്റിൽ ജയിക്കും, തെരഞ്ഞെടുപ്പ് തന്ത്രം എന്ത് തുടങ്ങി മൂന്നു സുപ്രധാന ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.

വെള്ളിയാഴ്ച പാലക്കാട് നടന്ന ഭാരവാഹി യോഗത്തിലാണ് അമിത് ഷാ നിര്‍ണായക ചോദ്യങ്ങളുന്നയിച്ചത്. ദേശീയ അധ്യക്ഷന്റെ ചോദ്യങ്ങളിൽ വ്യക്തമായ ഉത്തരം പറയാനാകാതെ നേതാക്കൾ വിയർത്തു. ലോക്സഭയില്‍ എത്ര സീറ്റ് വിജയിക്കാനാകും ? എന്തു തന്ത്രം മുന്‍ നിര്‍ത്തിയാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്? ശബരിമല വിഷയം പാര്‍ട്ടിക്ക് ഓരോ മണ്ഡലത്തിലും എത്ര വോട്ടു വരെ വര്‍ധിക്കുന്നതിനു കാരണമാകും?  എന്ന ചോദ്യങ്ങളാണ് ബിജെപി അധ്യക്ഷൻ ഉന്നയിച്ചത്.

എന്നാൽ എത്ര സീറ്റു കിട്ടുമെന്ന ചോദ്യത്തിനു അനുകൂല സാഹചര്യമെന്നല്ലാതെ ജയിക്കാനാകുന്ന സീറ്റിന്‍റെ എണ്ണം ആരും പറഞ്ഞില്ല. ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറിമാത്രം മൂന്നു സീറ്റു വരെ എന്ന മറുപടി നല്‍കി. എന്നാല്‍ എങ്ങനെയാണു ജയിക്കുന്നത് എന്ന ചോദ്യത്തിനു വ്യക്തമായി മറുപടി പറയാത്ത ഭാരവാഹിക്ക് അമിത് ഷായുടെ ശകാരവും കേള്‍ക്കേണ്ടി വന്നു. എല്ലാ തിരഞ്ഞെടുപ്പു കഴിയുമ്പോഴും വര്‍ധിച്ച വോട്ടു കണക്കു മാത്രം നിരത്തി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു അമിത് ഷാ മുന്നറിയിപ്പു നല്‍കി.

എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് നിര്‍ദേശിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം മാത്രം മതിയെന്ന് ദേശീയ അധ്യക്ഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കി. മേഖലാജാഥ കഴിയുമ്പോള്‍ മണ്ഡലം തിരിച്ചുള്ള വോട്ടുകണക്ക് എത്തിക്കണമെന്നും അമിത് ഷാ കര്‍ശന നിര്‍ദേശം നല്‍കി.കുമ്മനത്തെ മടക്കി കൊണ്ടു വന്ന് എന്‍ഡിഎ കണ്‍വീനറാക്കണമെന്ന ആര്‍എസ്എസിന്‍റെ ആവശ്യത്തില്‍ അമിത് ഷാ വ്യക്തമായ ഉറപ്പു നല്‍കിയില്ല.