പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍; ടി20 ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ ഇനി അഫ്ഗാനിസ്ഥാന് സ്വന്തം
ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ 278 റൺസാണു നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അഫ്ഗാന്റ വിജയം 84 റൺസിന്. രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന സ്കോർ, ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ, ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ് (ടീമും വ്യക്തിഗത ഇനത്തിലും) തുടങ്ങിയ റെക്കോർഡുകൾ ഈ മൽസരത്തിൽ തിരുത്തിയെഴുതപ്പെട്ടു.
ശ്രീലങ്കക്കെതിരെ ആസ്ട്രേലിയ 2016ല്‍ നേടിയ 263/3 എന്ന സ്കോറാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്. പുറത്താകാതെ 62 പന്തുകളില്‍ നിന്നും 162 റണ്‍സെടുത്ത് ഹസ്റത്തുള്ള സസായ് അഫ്ഗാന്‍ ഇന്നിങ്സിന്‍റെ നെടുംതൂണായി നിന്നു. ഐര്‍ലാന്‍റ് ബൌളര്‍മാരെ ദയാദാക്ഷിണ്യമില്ലാതെ പ്രഹരിച്ച സസായ് 11 ഫോറുകളും 16 സിക്സുകളും നേടി. ബൌണ്ടറി കടത്തി മാത്രം സസായ് നേടിയത് 140 റണ്‍സാണ്. വെസ്റ്റ് ഇന്‍റീസ് താരം ക്രിസ് ഗെയില്‍ മാത്രമാണ് ഇത്രയധികം റണ്‍സ് ടി20 ക്രിക്കറ്റില്‍ ബൌണ്ടറികളിലൂടെ നേടിയിട്ടുള്ളു. 2013ല്‍ പൂനെ വാരിയേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 175 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഗെയില്‍ ബൌണ്ടറിയിലൂടെ മാത്രം നേടിയത് 154 റണ്‍സാണ്.
48 പന്തുകളില്‍ നിന്നും 73 റണ്‍സെടുത്ത ഉസ്മാന്‍ ഖനിയുമായി ചേര്‍ന്ന് സസായ് കൂട്ടിച്ചേര്‍ത്തത് 236 റണ്‍സാണ്. ഇത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്ന് അടിച്ചുകൂട്ടിയ 223 റണ്‍സിന്‍റെ റെക്കോര്‍ഡാണ് ഇരുവരും തകര്‍ത്തത്.
മത്സരത്തില്‍ ഐര്‍ലാന്‍റിനെ 84 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തി. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്ത് ഐര്‍ലാന്‍റ് മികച്ച രീതിയില്‍ തന്നെ പോരാടി. ഐര്‍ലാന്‍റിനായി നായകന്‍ പോള്‍ സ്റ്റിര്‍ലിങ് 91 റണ്‍സെടുത്തു