ഇടതുപക്ഷത്തിനും ബിജെപിയ്ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തി വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ് ഹോ’

single-img
23 February 2019

42 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍ നയിക്കുന്ന ‘ജയ് ഹോ’ പദയാത്ര അഞ്ചാം ദിവസത്തെ പര്യടനം തുടങ്ങി. പല്ലശ്ശനയില്‍ നിന്നുമാണ് അഞ്ചാം ദിവസത്തെ യാത്ര തുടങ്ങിയത്. ഇന്നലെ യാത്രയുടെ സമാപനം കാമ്പ്രത്ത് ചള്ളയില്‍ പിടി തോമസ് എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്.


അതേസമയം ‘ജയ് ഹോ’ ബിജെപിയ്ക്കും ഇടതുപക്ഷത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നലെയും മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആര്‍എസ്എസ് നേതൃത്വം നല്‍കിയ അയ്യപ്പജ്യോതിയില്‍ അണിനിരന്ന ഇരുന്നൂറോളം സ്ത്രീകള്‍ രണ്ടാം ദിവസം തന്നെ പദയാത്രയുടെ ഭാഗമായിരുന്നു.

വ്യാഴാഴ്ച കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനതാദള്‍ നേതാവുമായ ശാന്തിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. പതിറ്റാണ്ടുകളായി പാര്‍ട്ടി വേദികളില്‍ പ്രത്യക്ഷപ്പെടാറില്ലാത്ത മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെയാണ് യാത്രയുടെ ഭാഗമാകുന്നത്.

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്കുള്ള ഒഴുക്ക് തടയാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ഡിസിസി സ്വീകരിച്ചിരുന്നത്. പദയാത്ര നടത്തുക കൂടി ചെയ്തതോടെ ഈ നീക്കം വിജയിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയെക്കാള്‍ വിജയമാകും വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര എന്ന് അണികള്‍ ഇപ്പോള്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

ഗ്രൂപ്പ് വ്യത്യാസം മറികടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠനു പിന്നാലെ അണിനിരന്നതോടെ സിപിഎം നേതൃത്വവും അങ്കലാപ്പിലാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്.

അന്ന് എംപി വീരേന്ദ്രകുമാറായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. തനിക്ക് വേണ്ട സഹകരണം ലഭ്യമായില്ല എന്ന് വീരേന്ദ്രകുമാര്‍ തോല്‍വിയ്ക്ക് ശേഷം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇത്തവണ ശ്രീകണ്ഠന്‍ സ്ഥാനാര്‍ഥിയായാല്‍ കഴിഞ്ഞതവണ എം ബി രാജേഷ് അനായാസവിജയം കൊയ്ത പാലക്കാട്ട് കടുത്ത മല്‍സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് പദയാത്ര സഞ്ചരിക്കുന്നത്.

ജയ് ഹോ പല്ലശ്ശനയിൽ നിന്നും എലവഞ്ചേരിയിലേക്ക്#JaiHO

Posted by VK Sreekandan on Friday, February 22, 2019