ശബരിമല ഹര്‍ത്താലുകളില്‍ ചാര്‍ജ് ചെയ്ത് എല്ലാ കേസുകളിലും ബിജെപി, കര്‍മ്മസമിതി നേതാക്കള്‍ പ്രതികളാകും; കുറ്റം കോടതിയലക്ഷ്യവും
ശബരിമലയില്‍സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ ചാര്‍ജ് ചെയ്ത് എല്ലാ കേസുകളിലും ബിജെപി, ശബരിമല കര്‍മ്മസമിതി നേതാക്കള്‍ പ്രതികളാകും. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ഇവർ പ്രതികളാകുമെന്നാണ് സൂചനകൾ. മറ്റു കേസുകൾക്കൊപ്പം കോടതിയലക്ഷ്യവും പരിഗണനയിൽ വരും.
ഹര്‍ത്താല്‍ അക്രമണങ്ങളില്‍ കേസെടുക്കുമ്പോള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തഎല്ലാ കേസുകളിലും ടിപി സെന്‍കുമാറും കെ.പി ശശികലയും പി.എസ് ശ്രീധരന്‍പിള്ളയും കെ.എസ് രാധാകൃഷ്ണനും ഒ.രാജഗോപാല്‍ എം.എല്‍.എയുമടക്കമുള്ളവര്‍ പ്രതികളാകും. നേരത്തെ ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ നേതാക്കളില്‍നിന്ന് ഈടാക്കാണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു.
ശബരിമല കര്‍മസമിതി ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്.
ഈ തുക നേതാക്കളില്‍നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്. ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍.എസ്.എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.