യുദ്ധം അനിവാര്യം; വിജയം നേടാന്‍ എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

single-img
23 February 2019

ഇന്ത്യ- പാക് യുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പു നൽകി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദികളായ പാകിസ്താനെതിരായ നിര്‍ണായക പോരാട്ടത്തില്‍ വിജയം നേടാന്‍ നയതന്ത്രവും അല്ലാതെയുമുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം വെറും ഒരാഴ്ച മാത്രം നീണ്ടുനില്‍ക്കുന്ന പോരാട്ടമാകില്ല. നിരവധി രീതിയില്‍ അത് നീണ്ടുനില്‍ക്കുമെന്നും കടുത്ത ഭാഷയില്‍ ജെയ്റ്റ്‌ലി പറഞ്ഞു. പാകിസ്താനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്‌ലി വിശേഷിപ്പിച്ചത്.

ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ സമ്മിറ്റ് സമ്മേളനത്തില്‍ വെച്ചാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ സ്വയം ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികള്‍ക്കെതിരെ പാകിസ്താന്‍ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

പാക് സര്‍ക്കാരിന്റെ തലവന്‍  തെളിവ് ആവശ്യപ്പെടുകയാണ്. വ്യാജമായ ആരോപണത്തിനാണ് തെളിവ് ആവശ്യമായി വരിക. എന്നാല്‍ കുറ്റവാളി അദ്ദേഹത്തിന്റെ രാജ്യത്ത് തന്നെയാണ് ഇരിക്കുന്നത്. ആക്രമണം നടത്തിയത് തങ്ങളാണ് അവര്‍ തന്നെ പറയുന്നു. ഇത് തന്നെ കുറ്റസമ്മതമാണെന്നും ജെയ്റ്റിലി പറഞ്ഞു.