പുൽവാമയിൽ ഭീകരാക്രമണം നടന്നതിനുശേഷവും നരേന്ദ്രമോദി ഷൂട്ടിങ് തിരക്കിലായിരുന്നു; പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ അജിത് ഡോവൽ വീഴ്ച വരുത്തിയെന്നും ആരോപണം
പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ 40 സൈനികർ വീരമൃത്യുവരിച്ചതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദി ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഡിസ്കവറി ചാനലിന് വേണ്ടി ഷൂട്ടിങ് തിരക്കിലായിരുന്നു എന്ന കോൺഗ്രസ് ആരോപണം സ്ഥിരീകരിച്ച് ദേശീയ മാധ്യമങ്ങൾ. ദേശീയ മാധ്യമമായ ന്യുസ് എക്സ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടത്.
തീവ്രവാദി ആക്രമണം നടന്നതിനു ശേഷം പ്രധാനമന്ത്രിയെ കാര്യങ്ങൾ അറിയിക്കുന്നതിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ വീഴ്ച വരുത്തി എന്നാണ് ന്യുസ് എക്സ് റിപ്പോർട്ട് ചെയ്തത്. മാത്രമല്ല ഈ ഗുരുതര വീഴ്ചയെ സംബന്ധിച്ച് പ്രധാനമന്ത്രി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് വിശദീകരണം ചോദിച്ചു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെയാണ് ഇത് സംബന്ധിച്ച ആരോപണം കോൺഗ്രസ് ഉന്നയിച്ചത്. ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിം ഷൂട്ടിലായിരുന്നുവെന്ന് വെന്നാണ് കോൺഗ്രസ് ആരോപണം ഉന്നയിച്ചത്. കൂടാതെ ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെട്ട വിവരം അറിഞ്ഞ് നാല് മണിക്കൂറിന് ശേഷവും പ്രധാനമന്ത്രി ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടിങിലായിരുന്നു എന്നും കോൺഗ്രസ് പറഞ്ഞിരുന്നു.