വീട്ടിൽ കയറി 15000 രൂപയും എടിഎം കാർഡും മൊബെെൽഫോണും മോഷ്ടിച്ചു; തുടർന്നു പർദ്ദ ധരിച്ചെത്തി എടിഎമ്മിൽ നിന്നും കാശും
വീട്ടില്‍ നിന്ന് പണവും എടിഎം കാര്‍ഡും ഉള്‍പ്പെടെ മോഷ്ടിച്ചയാൾ മോഷ്ടിച്ച വീട്ടിലെ പര്‍ദ ധരിച്ച് എടിഎമ്മില്‍ നിന്നും പണവും പിന്‍വലിച്ചു. കോട്ടയ്ക്കല്‍ എടിഎം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ചത്. തിരൂരങ്ങാടി താഴെചേളാരിയിലെ വെള്ളോടത്തില്‍ കരുണയില്‍ ബാവയുടെ വീട്ടില്‍ മോഷണം നടത്തിയയാളാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏഴിന് വീട്ടില്‍ ആളില്ലായിരുന്ന വേളയിലാണ് വീട്ടില്‍ മോഷണം നടന്നത്. 15000 രൂപ, ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, പര്‍ദ, ടീഷര്‍ട്ട് എന്നിവ നഷ്ടപ്പെട്ടു.എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനായി ഉമ്മുഹബീബ കേരള ബാങ്കിലെത്തിയപ്പോഴാണ് എടിഎമ്മില്‍ നിന്നും 25000 രൂപ പിന്‍വലിച്ചതായി അറിഞ്ഞത്.
പരിശോധനയില്‍ കോട്ടയ്ക്കലിലുള്ള എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചത് എന്ന് മനസ്സിലായി. ഇവിടത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടില്‍ നിന്നു മോഷ്ടിച്ച പര്‍ദയും മഫ്തയും ധരിച്ച് മുഖംമറച്ച് പണം കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.
എടിഎം പിന്‍നമ്പര്‍ മോഷ്ടിച്ച ഫോണില്‍ നിന്നോ വസ്ത്രങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച പേപ്പറില്‍ നിന്നോ ആണ് മോഷ്ടാവിന് ലഭിച്ചതെന്നു സംശയിക്കുന്നു.