സ്‌കൂള്‍ബാഗും കയ്യില്‍ സഞ്ചിയുമായി ആറാംക്ലാസുകാരന്‍ രാത്രി ബസ് സ്റ്റാന്റില്‍; പൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ കേട്ട് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്; ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

single-img
22 February 2019

രാത്രി ഏഴുമണിക്ക് സ്‌കൂള്‍ ബാഗും ധരിച്ച് കയ്യില്‍ സഞ്ചിയുമായി നിന്നിരുന്ന വിദ്യാര്‍ഥിയ്ക്ക് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്. പൊള്ളിക്കുന്ന ജീവിതഭാരവുമായിട്ടാണ് ആറാം ക്ലാസുകാരന്‍ രാത്രി ബസ് കാത്തുനിന്നതെന്നും ഇതു മനസ്സിലാക്കിയ പൊലീസ് അവനുവേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയെന്നും സതീശന്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

കാഞ്ഞങ്ങാട് പൊലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്നലെ സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ ബാഗും, കൈയ്യില്‍ ഒരു സഞ്ചിയും തൂക്കി ഒരു സ്‌കൂള്‍ വിദ്യാര്‍ഥി നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങള്‍ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാന്‍ പോകുകയാണെന്നുമാണ് പറഞ്ഞത്.

വാപ്പയില്ലേ എന്ന് ചോദിച്ചപ്പോള്‍ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീല്‍ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങള്‍ ഉണ്ടെന്ന് അവന്‍ പറഞ്ഞു. അവനെ പോലീസുകാര്‍ സ്‌നേഹപൂര്‍വ്വം പൊലീസ് എയ്ഡ് പോസ്റ്റിനടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി.

ആറാം ക്ലാസിലാണ് അവന്‍ പഠിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നെ അവര്‍ അവനെ ബൈക്കില്‍ ജില്ലാശുപത്രിയില്‍ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങള്‍ അറിയാനും വേണ്ടി ജില്ലാ ആശുപത്രിയില്‍ പോയി. നമ്മള്‍ പൊലീസുകാരുടെ കുറ്റങ്ങള്‍ മാത്രം കാണുന്നവരാണ് അതിനടയില്‍ ഇതുപോലുള്ള കാര്യങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല.