സുദേവൻ്റെ `അകത്തോ പുറത്തോ´ എന്ന സിനിമ മോഷ്ടിച്ച് സ്വന്തം പേരിലാക്കി മമ്മൂട്ടിക്കും മോഹൻലാലിനും നന്ദി പറഞ്ഞു ഷോർട്ട് ഫിലിം ഇറക്കി; കോട്ടയം നസീറിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ
സംസ്ഥാന അവാർഡ് ജേതാവായ സുദേവൻ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം മോഷ്ടിച്ച് സ്വന്തം പേരിലാക്കി ഷോർട്ട് ഫിലിം ഇറക്കിയെന്നാരോപണവുമായി കോട്ടയം നസീറിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ. സുദേവൻ സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ടെന്നും നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയുമെന്നും സനൽകുമാർ പറയുന്നുണ്ട്. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജാഫർ ഇടുക്കി അഭിനയിച്ച `കുട്ടിച്ചൻ´ എന്ന ഷോർട്ട് ഫിലിമിന് എതിരെയാണ് സനൽകുമാർ ശശിധരൻ രംഗത്തെത്തിയത്. സനൽകുമാർ ശശിധരൻ്റെ ആരോപണം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഇതുസംബന്ധിച്ച് വലിയ ചർച്ചകളും സോഷ്യൽമീഡിയയിൽ ഉയർന്നുവരുന്നുണ്ട്.