സിറിയയിൽ ഐഎസ് ഭീകരർക്ക് രണ്ടുവഴികൾ; ഒന്നുകിൽ കീഴടങ്ങുക. അതല്ലെങ്കിൽ മരണംവരെ പോരാടുക: ഐഎസിനെ സമ്പൂർണമായി തുടച്ചുനീക്കാനുള്ള അന്തിമ നടപടികൾ ആരംഭിച്ചു
സിറിയയിൽ ഐഎസിനെ സമ്പൂർണമായി തുടച്ചുനീക്കാനുള്ള നടപടികൾ ആരംഭിച്ചതായി സിറിയൻ പ്രതിനിധി. പ്രദേശവാസികളെ ഒഴിപ്പിച്ചതിനു ശേഷം ഐഎസിനെ പുറത്താക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) പറഞ്ഞു.
നടപടികളുടെ ഭാഗമായി ഐഎസിന്റെ അവസാന കേന്ദ്രമായ ഗ്രാമത്തിൽനിന്നും ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. കിഴക്കൻ സിറയയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഡീർ എസ് സോറിലെ ബഗൂസിൽനിന്നാണ് ആളുകളെ ഒഴിപ്പിച്ചത്.
ഇറാക്കിന്റെ അതിർത്തിയായ ഗ്രാമത്തിൽനിന്നും സ്ത്രീകളും കുട്ടികളുമുൾപ്പെടെ രണ്ടായിരത്തോളം പേരുമായി അവസാനത്തെ വാഹനവ്യൂഹവും കടന്നുപോയതായായും റിപ്പോർട്ടുകളുണ്ട്.
മുന്നൂറോളം ഐഎസ് ഭീകരർ മാത്രമാണ് പ്രദേശത്തുള്ളതെന്നാണ് വിവരം. ഐഎസ് ഭീകരർക്കുമുന്നിൽരണ്ട് വഴികളാണുള്ളത്. ഒന്നുകിൽ കീഴടങ്ങുക. അതല്ലെങ്കിൽ മരണംവരെ പോരാടാൻ തയാറെടുക്കുക- എസ്ഡിഎഫ് വക്താവ് പറഞ്ഞു.
പ്രദേശവാസികൾക്കൊപ്പം അഭയാർഥി ക്യാമ്പുകളിലേക്ക് രക്ഷപെടാൻ ശ്രമിച്ച ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതായും എസ്ഡിഎഫ് അറിയിച്ചു.