ബോളിവുഡിനെ വെട്ടിലാക്കി കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷന്‍

single-img
20 February 2019

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നല്‍കിയാല്‍ ഏത് തരത്തിലുള്ള ആശയങ്ങളും സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാമെന്ന് ബോളിവുഡ് താരങ്ങള്‍. സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയി, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍ തുടങ്ങി 36 സിനിമാ താരങ്ങളാണ് ഏത് തരത്തിലുള്ള ആശയങ്ങളും സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാമെന്ന് പറഞ്ഞത്.

ഓപ്പറേഷന്‍ കരോക്കേ എന്ന കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ബോളിവുഡിനെ വെട്ടിലാക്കി താരങ്ങളുടെ വെളിപ്പെടുത്തല്‍. ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍ ഏജന്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ സെലിബ്രിറ്റികളെ സമീപിച്ചത്.

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്ന ഇവരോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്നു.
പണം നല്‍കിയാല്‍ തയ്യാറാണെന്ന് മിക്കവരും പറയുന്നു.

ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവര്‍ പരസ്പരം ഉറപ്പ് നല്‍കുന്നു. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂര്‍ മുഴുവന്‍ തുകയും കള്ളപ്പണമായി നല്‍കണമെന്ന് ആവശ്യപ്പെടുന്നു.

വിദ്യ ബാലന്‍, അര്‍ഷാദ് വര്‍സി, റാസ മുറാദ്, സൗമ്യ ഠണ്ഡണ്‍ എന്നിവര്‍ പ്രലോഭനത്തില്‍ വീണില്ല. സാമൂഹിക മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ അത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവര്‍ പറഞ്ഞുവെന്ന് കോബ്ര പോസ്റ്റ് പറയുന്നു.