ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക് ഫൈനൽ വന്നാൽ പാകിസ്ഥാൻ ജേതാക്കളാകും; ഇന്ത്യ കളിയിൽ നിന്ന് പിന്മാറുമെന്ന് ബിസിസിഐ
പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങൾ കളിക്കില്ലെന്നാവർത്തിച്ച് ബിസിസിഐ. പുൽവാമ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇതെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. ലോകകപ്പിൽ പോലും പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന കടുത്ത നിലപാടിലാണ് ബിസിസിഐ ഇപ്പോഴുള്ളത്.
ഇന്ത്യ-പാക് മത്സരം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലാണെങ്കിൽ പാക്കിസ്ഥാന് വെറുതെ മത്സരത്തിന്റെ പോയിന്റ് ലഭിക്കുമെന്നേ ഉള്ളു. തങ്ങൾ കളിക്കില്ല. ഇനി ഏതെങ്കിലും തരത്തിൽ ഇരു ടീമുകളും തമ്മിൽ ഒരു ഫൈനൽ എന്ന നില വന്നാൽ പാക്കിസ്ഥാൻ ലോകകപ്പ് ജേതാക്കളാകും സംശയമില്ല- ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യം ഐസിസിയെ നിലവിൽ അറിയിച്ചിട്ടില്ലെന്നും ബിസിസിഐ അറിയിച്ചു.
നേരത്തെ, പുൽവാമ സംഭവത്തിനു പിന്നാലെ പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ബിസിസിഐ അംഗവും ഐപിഎൽ ചെയർമാനുമായ രാജീവ് ശുക്ല അറിയിച്ചിരുന്നു. ഈ നിലപാട് തന്നെയാണ് ലോകകപ്പിന്റെ കാര്യത്തിലുമെന്നാണ് ബിസിസിഐ ഇപ്പോൾ വ്യക്തമാക്കുന്നത്.
എന്നാൽ ലോകകപ്പിലെ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചൊവ്വാഴ്ച അറിയിച്ചിരുന്നു. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്നായിരുന്നു ഐസിസി സിഇഒ ഡേവ് റിച്ചാർഡ്സൺ പറഞ്ഞത്. മത്സര ക്രമത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.