യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ ആർ
ഇന്നലെ രാത്രി കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലേ എഫ്.ഐ ആർ വിവരങ്ങള്‍ പുറത്തു വന്നു. നടന്നത് രാഷ്ട്രീയകൊലപാതകം ആണെന്നും, കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്നുമുള്ള സൂചനകള്‍ ആണ് എഫ്.ഐ ആറില്‍ ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം.
പെരിയയിൽ സിപിഎം–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്നു കോൺഗ്രസ് നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് എഫ്.ഐ ആർ വിവരങ്ങള്‍ പുറത്തു പുറത്തു വരുന്നത്. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ വിഷയവും ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം അന്വേഷിക്കക്കും എന്ന് എസ്പി എ ശ്രീനിവാസ് പറഞ്ഞിരുന്നു.
ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു അക്രമം. മൂന്നംഗ സംഘം കൃപേഷിനെയും ശരത്തിനെയും ബൈക്കിൽ പിന്തുടർന്ന് അടിച്ചുവീഴ്ത്തിയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു.