തൃശൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മടങ്ങവേ ബാറിനു മുന്നില്‍ വച്ച് ആറംഗ സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

single-img
17 February 2019

തൃശൂര്‍: തൃശൂര്‍ എടക്കുളത്ത് വിവാഹ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ ആറംഗ സംഘത്തിന്റെ മര്‍ദനമേറ്റ യുവാവ് മരിച്ചു. പൊറുത്തിശ്ശേരി സ്വദേശി ബിബിന്‍ ചന്ദ്രബാബു ആണ് മരിച്ചത്. 32 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാത്രി പത്തോടെ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിബിന്‍ തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവ ദിവസം ചാലക്കുടിയിലെ ഒരു ബാറിനു മുന്നില്‍ ഇരു ചക്ര വാഹനത്തിലെത്തിയ ബിബിനെ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ബിബിന്‍ കാറിലെത്തിയവരോട് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് പ്രതികള്‍ ബിബിനെ മര്‍ദിക്കുകയായിരുന്നു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊറുത്തിശ്ശേരി ഓട്ടറിട്ട് ചന്ദ്രബാബുവിന്റെ മകനാണ് ബിബിന്‍. പ്രേമയാണ് മാതാവ്. പ്രബിന്‍ ചന്ദ്രബാബു ഏക സഹോദരനാണ്.