ഇന്നലെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിൻ വഴിയിലാകാൻ കാരണം ഗോമാതാ
ഇന്നലെ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് വഴിയിലാകാൻ കാരണം പശു. ഉത്തർപ്രദേശിലെ തുണ്ടലയിൽനിന്ന് 15 കിലോമീറ്റർ അകലെ ബഹ്റെയിനിൽ ട്രെയിൻ പശുവിനെ തട്ടിയതാണ് അപകടത്തിനു കാരണമായത്.
ശനിയാഴ്ച പുലർച്ചെ 5.30 ന് ആയിരുന്നു സംഭവം. പശുവിനെ ഇടിച്ചതോടെ ട്രെയിൻ പാളത്തിൽനിന്നും തെന്നിമാറുകയായിരുന്നു. പരീക്ഷണ ഓട്ടങ്ങൾക്കു ശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്രയായിരുന്നു ഇത്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്.
അപകടത്തിനു ശേഷം യാത്രക്കാരെ മറ്റ് രണ്ട് ട്രെയിനുകളിലായാണ് ഡൽഹിയിലേക്ക് അയച്ചത്. മൂന്നു മണിക്കൂറിനു ശേഷം തകരാർ പരിഹരിച്ച് ട്രെയിൻ രാവിലെ 8.15 ഓടെ യാത്ര പുനരാരംഭിച്ചു.
പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘ ടിപ്പിച്ചത് വിവാദമായിരുന്നു. ഡൽഹിയിൽനിന്നും വാരാണസി വരെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. 9.45 മണിക്കൂർകൊണ്ട് ട്രെയിൻ വാരാണസിയിൽ എത്തും. കാൺപുർ, അലാബാദ് സ്റ്റേഷനുകളിൽ അടക്കം മൊത്തം 40 മിനിറ്റ് സ്റ്റോപ്പുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി 18 മാസം കൊണ്ടാണ് അതിവേഗ ട്രെയിൻ തദ്ദേശീയമായി നിർമിച്ചത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം.