ഭീകരാക്രമണം; സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പാകിസ്താൻ സന്ദർശനം വെട്ടിച്ചുരുക്കി
സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പാകിസ്താൻ സന്ദർശനം വെട്ടിച്ചുരുക്കിയതായി റിപ്പോർട്ടുകൾ. ജമ്മു കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാൻമാർക്കു നേരെ ജയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം വെട്ടിച്ചുരുക്കുന്നതെന്നാണു റിപ്പോർട്ടുകൾ.
ശനിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന സന്ദർശനം ഒരു ദിവസത്തേക്കു ചുരുക്കിയതായാണു റിപ്പോർട്ട്. ഞായറാഴ്ച മാത്രമേ സൽമാനും ഒപ്പമുള്ള വ്യവസായ സംഘവും ഇസ്ലാമാബാദിൽ എത്തുകയുള്ളു.
17-ന് ആരംഭിക്കേണ്ടിയിരുന്ന സൽമാൻ രാജകുമാരന്റെ സന്ദർശനം നീട്ടിവച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടടോബറിൽ, സൗദി അറേബ്യ പാക്കിസ്ഥാന് 600 കോടി ഡോളർ കടം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ചൈന തുറമുഖം നിർമിക്കുന്ന പാക്കിസ്ഥാനിലെ ഗ്വാദറിൽ 1000 കോടി ഡോളർ ചെലവിട്ട് റിഫൈനറിയും പെട്രോ കെമിക്കൽ കോംപ്ലക്സും നിർമിക്കുമെന്നും പ്രഖ്യാപിച്ചു.