അജിത് ഡോവലിന് എന്താണ് പണി; കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ട്: ചോദ്യങ്ങളുമായി മമത ബാനർജി
ഇത്തരം ഗുരുതരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്ന ചോദ്യവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. ജവാൻമാർ കൊല്ലപ്പെട്ടപ്പോൾ എന്ത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിക്കാത്തെന്നും അവർ ചോദിച്ചു.
രാഷ്ട്രീയ നേതാക്കള്‍ മരിച്ചാല്‍ ദുഃഖമാചരിക്കില്ലേയെന്നും അവര്‍ ചോദ്യമുയർത്തി. ദേശീയ ബഹുമതിയുടെ ഭാഗമായി കുറഞ്ഞപക്ഷം ജീവത്യാഗം ചെയ്ത സൈനികര്‍ക്കായി 72 മണിക്കൂര്‍ ദുഃഖാചരണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു.
സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്‍നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്തത് എങ്ങിനെയാണെന്നും തനിക്കതില്‍ ഖേദമുണ്ടെന്നും മമത പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്താണെന്ന് അറിയാനുള്ള താത്പര്യമുണ്ട്.
ഭീകരവാദികള്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയിഇത്തരം ചോദ്യങ്ങള്‍ക്കെല്ലാം മറുപടി വേണം. സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷമമായ അന്വേഷണം വേണമെന്നും മമത പറഞ്ഞു.