സൈനികർ വീരമൃത്യുവരിച്ചിട്ട് 24 മണിക്കൂർ തികഞ്ഞിട്ടില്ലെങ്കിലും പ്രധാനമന്ത്രി ഉദ്ഘാടനചടങ്ങിൽ ക്യാമറയെ നോക്കി കൈവീശി: രാജ്യം നടുങ്ങിയിട്ടും ചടങ്ങുകൾ റദ്ദാക്കാത്ത പ്രധാനമന്ത്രിക്കെതിരെ ശബരീനാഥൻ എംഎൽഎ
രാജ്യത്തെ ഞെട്ടിച്ച പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചടങ്ങുകൾ റദ്ദാക്കി ദുഃഖാചരണത്തിൽ പങ്കുചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബിജെപി നേതാക്കൾ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ഭംഗം വരുത്തിയിരുന്നില്ല. ഈ സംഭവം രാഷ്ട്രീയതലത്തിൽ വിവാദമാകുകയും ചെയ്തിരുന്നു. ഉത്തർപ്രദേശിലെ ഝാൻസിയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച സർക്കാർ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെതിരെ എംഎൽഎ കെ എസ് ശബരിനാഥൻ രംഗത്തെത്തി.
ഫുൽവാമയിൽ നാല്പതോളം സൈനികർ വീരമൃത്യുവരിച്ചിട്ട് 24 മണിക്കൂർ തികഞ്ഞിട്ടില്ല,എന്നാലും പഴയപോലെ ഇന്ന് രാവിലെ ഡൽഹിയിലെ ഉദ്ഘാടനചടങ്ങിൽ ക്യാമറയെ നോക്കി കൈവീശുന്ന ഇന്ത്യൻ പ്രധാനമന്ത്രി- എന്നാണ് ശബരീനാഥൻ ട്വീറ്റ് ചെയ്തത്. ട്വീറ്റിൻ്റെ കൂടെ പ്രധാനമന്ത്രി കൈവീശുന്ന ചിത്രവും ചേർത്തിരുന്നു.
നൂറുകണക്കിന് പ്രവർത്തകരുടെ മുമ്പിൽ പുൽവാമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോടൊപ്പം കേന്ദ്ര സർക്കാറിെൻറ നേട്ടങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പ്രസംഗമാണ് മോദി നടത്തിയത്.
നരേന്ദ്ര മോദിയ്ക്കൊപ്പം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡൽഹി ബിജെ.പി അധ്യക്ഷൻ മനോജ് തിവാരിയും നേരത്തെ നിശ്ചയിച്ച പരിപാടികളിൽ പങ്കെടുത്തിരുന്നു.