രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ചത് വൻ വീഴ്ച; കാശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തുമെന്നുള്ള സൂചനകൾ രണ്ടു ദിവസം മുൻപുതന്നെ ലഭിച്ചിരുന്നു
ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിനു രണ്ടു ദിവസം മുമ്പു തന്നെ കാശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണം നടത്തുമെന്നുള്ള സൂചനകൾ ലഭിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ. ഭീകരാക്രമണം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ചത് വൻ വീഴ്ചയെന്നാണ് വിലയിരുത്തൽ.
പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 44 ജവാൻമാരാണു കൊല്ലപ്പെട്ടത്. ജവാൻമാർ സഞ്ചരിച്ചിരുന്ന ബസുകൾക്കു നേർക്ക് 350 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച സ്കോർപിയോ ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. ബസിനു നേർക്ക് വെടിവയ്പുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) ഏറ്റെടുത്തു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടന ഓണ്ലൈനിൽ പങ്കുവച്ച ഒരു വീഡിയോയാണ് ആക്രമണം സംബന്ധിച്ചു സൂചനകൾ നൽകിയത്. സ്ഫോടക വസ്തുക്കൾ നിറച്ച ഒരു വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിൽ നടത്തിയ ഭീകരാക്രമണമായിരുന്നു വീഡിയോ ദൃശ്യങ്ങളിൽ. ജമ്മു കാഷ്മീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഈ വീഡിയോ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കു റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് മുൻകരുതലുകൾ ഒന്നുംതന്നെ ഏജൻസികൾ സ്വീകരിച്ചില്ലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കാഷ്മീർ താഴ്വരയിൽ ജോലിയിൽ പ്രവേശിക്കാൻ പോയ ജവാൻമാരാണ് ഭീകരാക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. ജമ്മുവിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നരയോടെ 78 വാഹനങ്ങളിലായി 2547 ജവാൻമാരാണ് യാത്ര ആരംഭിച്ചത്. അസ്തമയത്തിനു മുന്പ് ശ്രീനഗറിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ അവന്തിപോരയിലെ ലതൂമോഡെയിൽ എത്തിയപ്പോഴായിരുന്നു ഭീകരാക്രമണം.