മാസങ്ങൾക്കു മുന്നേ ഐഎസ്ഐയുടെ റിട്ടയര്‍ഡ് ജനറല്‍ ടെലിവിഷനിൽ പരസ്യമായി പറഞ്ഞിരുന്നു “ഇന്ത്യയിൽ മനുഷ്യ ബോംബുകൾ പൊട്ടും”
ജമ്മു കാശ്മീരില്‍ സിആർപിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേർക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് മാസങ്ങൾക്കു മുന്നേ ഇന്ത്യയിൽ മനുഷ്യ ബോംബുകൾ പൊട്ടുമെന്ന് ഐഎസ്ഐയുടെ റിട്ടയര്‍ഡ് ജനറല്‍ ഭീഷണി മുഴക്കിയിരുന്നു. പാക്കിസ്ഥാൻ ന്യുസ് ചാനലായ ജി.എൻ.എൻ ന്യുസിലാണ് ഐഎസ്ഐയുടെ റിട്ടയര്‍ഡ് ജനറല്‍ ഭീഷണി മുഴക്കിയത്. വാർത്താ ഏജൻസിയായ എ എൻ ഐയുടെ എഡിറ്റർ സ്മിത പ്രകാശ് ആണ് ഇത് സംബന്ധിച്ച വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തത്.
ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിനു സാധ്യത ഉണ്ട് എന്ന് ദിവസങ്ങള്‍ക്കു മുന്നേ തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോട്ട് ചെയ്തിരുന്നു. രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചപറ്റിയതായി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് ഒരിക്കലും പറയാനാവില്ല. ഒരു ആക്രമണത്തിന് സാധ്യയുണ്ടെന്നുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ചില അവഗണനകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്. ഒരു പരിശോധനയും കൂടാതെ ഭീകരവാദികള്‍ക്ക് ഇത്തരത്തില്‍ വാഹനം അങ്ങോട്ടെത്തിക്കാന്‍ കഴിഞ്ഞത് വീഴ്ചയുടെ ഭാഗമാണെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.
സമീപകാലത്ത് കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും.