എയർ ഇന്ത്യ വിമാനം ഇറാഖിൽ ഇറങ്ങി, 30 വർഷങ്ങൾക്കു ശേഷം
മുപ്പത് വർഷത്തിന് ശേഷം ഇറാക്കിൽ എയർ ഇന്ത്യ വിമാനം ഇറങ്ങി. ഷിയാ മുസ്ലിം തീര്‍ഥാടകരെയും വഹിച്ച് കൊണ്ടു ലക്നോവിൽ നിന്നും പുറപ്പെട്ട വിമാനം നജഫ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി.
മുഹമ്മദ് നബിയുടെ മരുമകൻ അലിയുടെ ശവകുടീരത്തിനു ചുറ്റുമായാണ് നജഫ് വ്യാപിച്ചിരിക്കുന്നത്. ഷിയാ മുസ്ലിംകളുടെ പ്രധാന ആരാധനാലയമാണ് പ്രസ്തുത ശവകുടീരം. ഷിയാ മുസ്ലിംകൾ പുണ്യസ്ഥലങ്ങളായി കരുതുന്ന ഇറാക്കിലെ രണ്ട് നഗരങ്ങളിൽ ഒന്നാണ് നജഫ്.
1990ലെ ഗൾഫ് യുദ്ധത്തെ തുടർന്നാണ് ഇന്ത്യയിൽ നിന്ന് ഇറാക്കിലേക്കുള്ള വിമാനസർവീസ് നിർത്തിവച്ചത്. ഗൾഫ് യുദ്ധവും 2003ലെ യുഎസ് അധിനിവേശവും നജഫ് നഗരത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
ഇന്ത്യൻ സംഘത്തെ ഇറാക്കിലെ ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തു.