തൊളിക്കോട് പീഡനം: തൊഴിലുറപ്പ് തൊഴിലാളികള്‍ വനത്തിനുള്ളിലെ ചിത്രങ്ങള്‍ പൊലീസിന് കൈമാറി; ഒളിവില്‍ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

single-img
14 February 2019

തൊളിക്കോട് പോക്‌സോ കേസില്‍ പ്രതിയായ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ ശക്തം. ഷെഫീക്ക് അല്‍ ഖാസിമിയെ കണ്ടെത്താനായുള്ള ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകന്‍ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണമെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇമാം ജന്‍മനാട്ടിലും ബന്ധുവീടുകളിലുമില്ലെന്ന് പൊലീസ് പറയുന്നു. ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.

അതേസമയം പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനക്ക് വിധേയമാക്കും. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന ആരോപണം നിഷേധിച്ചിരുന്നു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പൊലീസില്‍ പരാതി പെടാന്‍ തയാറാകാത്ത കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

പ്രമുഖ മതപ്രഭാഷകനും തൊളിക്കോട് പള്ളിയിലെ ഇമാമുമായിരുന്ന ഷഫീഖ് അല്‍ ഖാസിമി ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്.

പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന് ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റ പരാതിയിലാണ് കേസെടുത്തത്.