പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാമും പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനുമായ ഷെഫീഖ് അല്‍ ഖാസിമിയുടെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് എത്തി; ഷെഫീഖ് ഒളിവിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ അന്വേഷണം നേരിടുന്ന തോളിക്കോട് പള്ളിയിലെ മുന്‍ ഇമാമും പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനുമായ ഷെഫീഖ് അല്‍ ഖാസിമി ഒളിവിൽ. ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തതിനു പിന്നാലെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
തോളിക്കോട് ജുമാ മസ്ജിദിലെ പള്ളിക്കമ്മിറ്റി പ്രസിഡന്റായ ബാദുഷയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖാസിമിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കേസ് എടുത്തതിനു പിന്നാലെ കേസില്‍ ഷെഫീഖ് അല്‍ ഖാസിമിയുടെ ജന്മനാടായ ഇരാറ്റുപേട്ടയില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളോട് എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ അഭിഭാഷകന്‍ മുഖേന പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
സംഭവത്തെകുറിച്ച് വിശദമായി അന്വേഷിച്ചശേഷം ആരോപണങ്ങള്‍ ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ജമാഅത്ത് കമ്മിറ്റിയിലെ എല്ലാവരുടെയും പിന്തുണയോടെയാണ് ഷഫീഖ് അല്‍ ഖാസിമിയെ നീക്കം ചെയ്തതെന്നും ബാദുഷാ വ്യക്തമാക്കിയിരുന്നു.
ഖാസിമിയ്‌ക്കെതിരായ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയശേഷം പള്ളിക്കമ്മിറ്റി അദ്ദേഹത്തെ തോളിക്കോട് ജുമാ മസ്ജിദ് ചീഫ് ഇമാം സ്ഥാനത്തുനിന്നും പള്ളിക്കമ്മിറ്റി പുറത്താക്കിയിരുന്നു. ഇമാംസ് കൗണ്‍സിലില്‍ നിന്നും ഇദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ ഷഫീഖ് അല്‍ ഖാസിമി കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെച്ചെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയുമായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.