റഫാലിൽ മോദി സര്‍ക്കാരിൻ്റെ കരാര്‍ വ്യവസ്ഥകള്‍ യുപിഎ കാലത്തെക്കാള്‍ മോശമെന്ന് ഉദ്യോഗസ്ഥര്‍: ദി ഹിന്ദുവിൻ്റെ പുതിയ വെളിപ്പെടുത്തൽ

single-img
13 February 2019

റഫാല്‍ കരാറില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദി ഹിന്ദു ദിനപത്രം വീണ്ടും. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദസ്സോ കമ്പനി മുന്നോട്ട് വച്ച കരാറിനെക്കാള്‍ മോശം വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലേതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. റഫാല്‍ കരാറില്‍ ദിവസം ചെല്ലുംതോറും ദുരൂഹതയേറുന്നതിനിടെയാണ്  ഹിന്ദു പുതിയ വെളിപ്പെടുത്തലുമായി എത്തിയിട്ടുള്ളത്.

റഫാല്‍ കരാറിന് മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ദസ്സോയുമായി ചര്‍ച്ച നടത്തിയ ഏഴ് ഉദ്യോഗസ്ഥരില്‍ മൂന്നു പേര്‍ വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ കുറിപ്പുകളാണ് ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്. അന്തിമകരാറില്‍ ഒപ്പിടുന്നതിന് മൂന്നു മാസം മുമ്പ് എഴുതിയ എട്ട് പേജുള്ള കുറിപ്പാണ് ദി ഹിന്ദു പുറത്തുവിട്ടത്. ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവരാണ് വ്യവസ്ഥകള്‍ മാറ്റുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയത്.

പൂര്‍ണസജ്ജമായ വിമാനങ്ങളാണ് നല്‍കുന്നതെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് വേഗത്തില്‍ ഇവ ലഭ്യമാകുമെന്നുമായിരുന്നു എണ്ണം കുറച്ചതില്‍ ഈ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പഴയ കരാറില്‍ 18 വിമാനം ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് പുതിയ കരാര്‍ അനുസരിച്ച് വിമാനം ലഭിക്കാന്‍ സമയപരിധി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോയുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ഏദേശ ധാരണയായത്. ഇതില്‍ 18 വിമാനങ്ങള്‍ ദസ്സോ കൈമാറുകയും ശേഷിക്കുന്നവ എച്ച്എഎല്ലുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കരാര്‍ അടിമുടി മാറ്റുകയും എച്ച്എഎല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റ് പങ്കാളിയാകുകയും വിമാനത്തിന്റെ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 36 വിമാനമായപ്പോഴും മുന്‍കരാറിനെ അപേക്ഷിച്ച് വിലയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്‌.

നിയമപരമായ പ്രശ്‌നങ്ങള്‍ വന്നാലോ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വന്നാലോ അനധികൃത ഇടപെടല്‍ നടന്നാലോ ദസ്സോയ്‌ക്കെതിരെ നടപടിക്കോ പിഴയീടാക്കാനോ ഉള്ള വ്യവസ്ഥകള്‍ ഒഴിവാക്കപ്പെട്ടു. വിലയുടെ കാര്യത്തിലും മുന്‍ കരാറിനെക്കാള്‍ ഒട്ടും മെച്ചമല്ല പുതിയ കരാറെന്നും റിപ്പോര്‍ട്ട് പറയുന്നു. യുപിഎ കാലത്ത് കരാറിനായി രംഗത്തുണ്ടായ യൂറോഫൈറ്റര്‍ മുന്നോട്ട് വച്ച കരാര്‍ ഇതിലും ലാഭകരമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.