ചതിയനായ ദിലീപിൻ്റെ പേര് ഒരിക്കലും ആ അനശ്വര പ്രണയത്തിൻ്റെ സ്മാരകത്തിൽ ഉണ്ടാകരുത്; കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്ന ആവശ്യവുമായി ആർ എസ് വിമൽ

single-img
12 February 2019

നടൻ ദിലീപിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ  ആർ എസ് വിമൽ. ബിപി മൊയ്തീൻ സേവാമന്ദിര്‍ എന്ന അനശ്വര പ്രണയത്തിൻ്റ സ്മാരകത്തില്‍ ചതിയനായ ദിലീപിന്റെ പേരുണ്ടാകരുതെന്നും കാഞ്ചനമാല ആ പണം തിരികെ കൊടുക്കണമെന്നും വിമല്‍ പറഞ്ഞു. മന്ദിരം പണിയുവാനായി 30 ലക്ഷം രൂപ ദിലീപ് നല്‍കിയത് യഥാര്‍ത്ഥത്തില്‍ തന്നോടുള്ള പകവീട്ടാനായിരുന്നെന്നും വിമൽ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

ദിലീപ് തന്നോടും കാവ്യാ മാധവനോടും എന്ന് നിൻ്റെ മൊയ്തീന്‍ എന്ന് ചിത്രവുമായി ബന്ധപ്പെട്ട് കള്ളം പറഞ്ഞു. ദിലീപിനെയും കാവ്യാമാധവനെയുമാണ് ആദ്യം എന്ന് നിന്റെ മൊയ്തീനിലെ നായികനായകന്മാരായി ആലോചിച്ചിരുന്നതെന്നും ഇതിൻ്റെ ഭാഗമായി ഞാന്‍ സംവിധാനം ചെയ്ത ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന കാഞ്ചനമാലയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയുമായി കാവ്യ മാധവനെ കാണാന്‍ പോയിരുന്നുവെന്നും വിമൽ പറയുന്നു. . കാവ്യയെ കാഞ്ചനമാലയായി  അഭിനയിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. ഡോക്യുമെന്ററി കണ്ട് കാവ്യക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാഞ്ചനമാലയാകാന്‍ താത്പര്യവും പ്രകടിപ്പിക്കുകയും ചെയ്തു.

കാവ്യാമാധവനെ കാണാൻ പോയതിൻ്റെ അന്ന് വൈകുന്നേരം തന്നെ ദിലീപ് എന്നെ തിരിച്ചുവിളിച്ചു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തുടർന്നു ഞങ്ങള്‍ നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിൻ്റെ പൂജ നടക്കുന്ന സ്ഥലത്ത് കാണാമെന്നും അറിയിച്ചതനുസരിച്ച്  ദിലീപിനെ പോയി കണ്ടിരുന്നു. എന്നാൽ പിന്നീട് ദിലീപ് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും വിമൽ വെളിപ്പെടുത്തി.

പുതിയ സംവിധായകന്റെ പടം ചെയ്യുകയും അത് പൊട്ടിപ്പോകുകയും ചെയ്തതാണ് ദിലീപിനെ പിൻമാറാൻ പ്രേരിപ്പിച്ചത്. അതുകൊണ്ടു തന്നെ ഒരു നവാഗതനോടൊപ്പം ഇനിയും പടം ചെയ്യാന്‍ താത്പര്യമില്ലെന്ന് ദിലീപ് അറിയിച്ചു. എന്നാൽ  ഒരുദിവസം കാവ്യാ മാധവന്‍ എന്നെ വിളിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ നല്ല ഒരവസരമല്ലേ ഒരുക്കിത്തന്നതെന്നും അതെന്തിന് ഇല്ലാതാക്കി എന്നുമായിരുന്നു കാവ്യ അന്ന് ഫോണിലൂടെ ചോദിച്ചത്. പിന്നീടാണ് ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നുവെന്നു മനസ്സിലായത്.

സിനിമ ചെ്യാൻ താത്പര്യമില്ലെന്ന് എന്നോട് അറിയിച്ച ദിലീപ് കാവ്യയോട് പറഞ്ഞത് ഞാന്‍ ദിലീപിനെ നായകനാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല എന്നാണ്. എന്നാൽ ദിലീപ് എൻ്റെ സിനിമയില്‍ സഹകരിക്കാത്തത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നുവെന്നും രിമൽ പറഞ്ഞു.

പൃഥ്വിരാജിനെയും പാര്‍വ്വതിയെയും പ്രധാന കാഥാപത്രങ്ങളാക്കി ഞാന്‍ പൂര്‍ത്തിയാക്കി. പക്ഷേ അത് ഇത്രയും ഹിറ്റാകുമെന്നും ജനപ്രിയമാകുമെന്നും ദിലീപ് കരുതിയിരുന്നില്ല. തുടര്‍ന്ന് ബിപി മൊയ്തീന് സേവാമന്ദിറിന് 30 ലക്ഷം നല്‍കി അദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. ഞാനും പൃഥ്വിരാജും ഏറെ പഴികേട്ട സമയം കൂടിയായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഞങ്ങൾ നേരിട്ടു.

കാഞ്ചനമാലയെ സന്ദര്‍ശിച്ചതിൻ്റെ പിറ്റേദിവസം ദിലീപ് വീണ്ടും എന്നെ വിളിച്ചു. കാഞ്ചനമാല എന്ന് നിന്റെ മൊയ്തീനെതിരെ കൊടുത്ത കേസ് കോടതിയില്‍ നടക്കുന്നതിനാലാണ് സേവാമന്ദിര്‍ നിര്‍മ്മാണത്തില്‍ നിന്ന് ഞങ്ങള്‍ തത്കാലത്തേക്ക് പിന്മാറിയതെന്നും സിനിമ തുടങ്ങുന്നതിന് മുമ്പ് കാഞ്ചനമാലക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നതായും ഞാന്‍ ദിലീപിനോട് പറഞ്ഞു. ബിപി മൊയ്തീന് സ്മാരകം നിര്‍മ്മിക്കുന്നത് ഞങ്ങള്‍ക്ക് താത്പര്യമുള്ള കാര്യമാണെന്നും അറിയിച്ചു. അങ്ങനെയൊരു കേസ് നടക്കുന്നുണ്ടെങ്കില്‍ അതിന് മധ്യസ്ഥത വഹിക്കാന്‍ താന്‍ തയ്യാറാണെന്നായിരുന്നു ദിലീപ് മറുപടി തന്നത്.

അപ്പോഴാണ് ദിലീപിന്റെ യഥാര്‍ത്ഥ റോള്‍ തനിക്കു മനസ്സിലായതെന്നും വിമൽ പറയുന്നു. ഒരുതരം പകവീട്ടല്‍ തന്നെയായിരുന്നു അത്.   അങ്ങനെ ഒരു മധ്യസ്ഥന്റെ ആവശ്യം എനിക്കില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ ദിലീപിനെ അറിയിച്ചു. കാഞ്ചനമാല കേസ് കൊടുത്ത് എന്ന് നിന്റെ മൊയ്തീന്‍ പാതിവഴിയില്‍ മുടങ്ങിക്കിടക്കുമ്പോള്‍ സഹായിക്കാനെത്താത്ത വ്യക്തി ഇപ്പോള്‍ രംഗപ്രവേശനം ചെയ്യേണ്ട ആവശ്യമില്ലെന്നും ഞാന്‍ പറഞ്ഞു. ഞാനൊരു മാധ്യമപ്രവര്‍ത്തകനാണെന്നും വാര്‍ത്തയുണ്ടാക്കി പ്രശസ്തനാകുന്ന വിദ്യ എനിക്ക് നന്നായി അറിയാമെന്നും ഞാൻ ദിലീപിനോടു അന്നു പറഞ്ഞു.                                                                                                                    

താഴേക്ക് വീണുകൊണ്ടിരിക്കുന്ന ആളുടെ തലയില്‍ വീണ്ടും ചവിട്ടി താഴ്ത്തുന്നവനല്ല താനെന്നും താനനുഭവിച്ച വേദന പങ്കുവെച്ചില്ലെങ്കില്‍ അത് തന്നോടു തന്നെ ചെയ്യുന്ന ചതിയായിരിക്കുമെന്നും വിമല്‍ പറയുന്നു.

ആറു കോടി സാറ്റലൈറ്റ് റൈറ്റ് ലഭിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. ആ പണത്തിന്റെ പങ്ക് നിര്‍മ്മാതാക്കളില്‍ നിന്ന് ഞാനോ പൃഥ്വിരാജോ വാങ്ങിയിട്ടില്ലെന്നും വിമൽ വെളിപ്പെടുത്തി. അതില്‍ നിന്ന് ഒരു വിഹിതമെടുത്ത് എന്ന് നിന്റെ മൊയ്തീന്റെ നിര്‍മ്മാതാക്കാള്‍ മൊയ്തീന്‍ സേവാ മന്ദിര്‍ നിര്‍മ്മിക്കണമെന്നും ചതിയനായ ദിലീപിൻ്റെ പേര് ഒരിക്കലും ആ സ്മാരകത്തിൻ്റെ ശിലാഫലകത്തില്‍ വരരുതെന്നും ആര്‍എസ് വിമല്‍ ആവശ്യപ്പെട്ടു.