വൈക്കം മുഹമ്മദ് ബഷീർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെ: മുഖ്യമന്ത്രി പിണറായി വിജയൻ
വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഷീറിൻ്റെ ‘ഭഗവത് ഗീതയും കുറെ മുലകളും’ എന്ന പുസ്തകത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി വിജയൻ സംഘപരിവാറിനെ വിമർശിച്ചത്. ആ പുസ്തകം ഇന്നാണ് എഴുതിയിരുന്നത് എങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്നീടുള്ള ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നുള്ള പല എഴുത്തുകാരുടെയും ശൈലിയും എഴുത്തുകളും അത്തരത്തിലായിരുന്നു. നവോത്ഥാന കാലത്തെ എഴുത്തുകാരില്‍ നിന്നും പുതിയ സമൂഹം ഊര്‍ജം പകരണമെന്നും മുഖ്യമന്ത്രി
ഇരുണ്ട കാലത്തേക്ക് നാടിനെ തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കണം. അത്തരത്തിലുള്ള പ്രതിരോധത്തിന്റെ തുടക്കമാണ് വനിതാ മതിലിലൂടെ നാം കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെതിരെ ഒരുപാട് എതിര്‍ശബ്ദം ഉയര്‍ന്നു. ആ എതിര്‍ ശബ്ദങ്ങളെയൊന്നും ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.