മഞ്ജു വാര്യരുടെ വീടിനു മുന്നിൽ നാളെ മുതൽ കുടിൽകെട്ടി സത്യാഗ്രഹവുമായി ആദിവാസികൾ
നടി മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്നറിയിച്ച് ആദിവാസികൾ. ആദിവാസികുടുംബങ്ങൾക്ക് വീടുനിർമിച്ച് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതിൻ്റെ പേരിലാണ് സത്യാഗ്രഹവുമായി പ്രതിഷേധക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഇന്ദിര വെള്ളൻ, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 കുടുംബങ്ങൾക്ക് 1.88 കോടി ചെലവിൽ വീട് നിർമിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചിരുന്നത്.
ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കളക്ടർ, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നൽകിയിരുന്നു. തുടർന്ന് പട്ടികജാതി-വർഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നൽകുകയുണ്ടായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർനടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് മഞ്ജുവിനെതിരെ ആദിവാസികൾ രംഗത്തെത്തിയത്.