മമ്മൂട്ടി ഇന്ന് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍

single-img
12 February 2019

ആറ്റുകാല്‍ പൊങ്കാലക്ക് ഇനി ഒമ്പത് ദിവസം മാത്രം. രാത്രി പത്തരക്ക് തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി എന്‍ വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. പൊങ്കാലക്കുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്.

ആറ്റുകാലും പരിസര പ്രദേശങ്ങളിലും വൈദ്യുത ദീപാലങ്കാരങ്ങള്‍ നിറഞ്ഞു. ഉത്സവ ദിവസങ്ങളിലെ ശുചീകരണത്തിനായി മൂവായിരത്തോളം കോര്‍പ്പറേഷന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാകും ഇത്തവണ പൊങ്കാല.

ഉത്സവ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകുന്നേരം മൂന്നരക്ക് ട്രസ്റ്റ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ വൈകീട്ട് ആറരക്ക് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും.

അംബ, അംബിക, അംബാലിക എന്നീ മൂന്ന് വേദികളിലാണ് കലാപരിപാടികള്‍ നടക്കുക. പാലിയം ഇന്ത്യ സ്ഥാപകനും ചെയര്‍മാനുമായ ഡോ എം. ആര്‍ രാജഗോപാലിന് ആറ്റുകാല്‍ അംബാപുരസ്‌കാരം നല്‍കി ക്ഷേത്രം ട്രസ്റ്റ് ആദരിക്കും. 20നാണ് ആറ്റുകാല്‍ പൊങ്കാല. ഇത്തവണ 45 ലക്ഷം ഭക്തരെ പ്രതീക്ഷക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.