ഇരുപത്തിയേഴുകാരി ഹസീനയെ മന്ത്രവാദം നടത്തി കൊലപ്പെടുത്തിയ കേസിൽ മന്ത്രവാദി മുഹമ്മദ് സിറാജുദ്ദീന് ജീവപര്യന്തം

single-img
12 February 2019

തഴവയിലെ മന്ത്രവാദ കൊലപാതകക്കേസിൽ ഒന്നാം പ്രതിയായ മന്ത്രിവാദി സിറാജുദ്ദീൻ എന്ന മുഹമ്മദ് സിറാജുദ്ദീനെ (40) ജീവപര്യന്തം തടവിന് ശിക്ഷിച്ചു കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.മനോജാണ് വിധി പ്രസ്താവിച്ചത്. രണ്ടുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.  പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

മനോരോഗ ചികിത്സയിലായിരുന്ന തഴവ കടത്തൂർ കണ്ണങ്കരക്കുറ്റിയിൽ വീട്ടിൽ ഹസീന(27)യാണ് 2014 ജൂലായ് 12-ന് രാത്രിയിലാണ് മന്ത്രവാദത്തിന്റെ ഇരയായി കൊല്ലപ്പെട്ടത്. ഹസീനയുടെ രോഗം ഭേദമാക്കാമെന്നു പറഞ്ഞെത്തിയ മാവേലിക്കര ആദിക്കാട്ടുകുളങ്ങര ബിസ്മി മൻസിലിൽ സിറാജുദ്ദീൻ മന്ത്രവാദ ചികിത്സയുടെ പേരിൽ ക്രൂരമായ മർദനമുറകൾ നടത്തുകയായിരുന്നു.  തുടർച്ചയായ മന്ത്രവാദ ചികിത്സയ്ക്കിടെ ബോധം നഷ്ടപ്പെട്ട ഹസീനയെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണം സ്ഥിരീകരിച്ച ഡോക്ടർ സ്വാഭാവിക മരണമെന്ന നിലയിലാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. എന്നാൽ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് അന്നത്തെ കരുനാഗപ്പള്ളി സി.ഐ. കെ.എ.വിദ്യാധരൻ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കബറടക്കത്തിനുള്ള തയ്യാറെടുപ്പുകൾ നടന്നിരുന്നുവെങ്കിലും ആവശ്യത്തിൽ നിന്നും പൊലീസ് പിന്മാറിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ ഫൊറൻസിക് വിദഗ്ധ ഡോ. വത്സല നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടിപ്പിക്കുന്ന വിരങ്ങളാണ് പുറത്തുവന്നത്.

ഹസീനയുടെ ആന്തരികാവയവങ്ങൾ പലതും ചതഞ്ഞ നിലയിലായിരുന്നു. നിരന്തരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയതിന്റെ ലക്ഷണങ്ങൾ നിരവധി ഉണ്ടായിരുന്നതായും ഡോക്ടർ മൊഴിനൽകി. തുടർന്ന് മന്ത്രവാദം നടത്തിയ സിറാജുദ്ദീനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോഴാണ് പീഡനങ്ങൾ പുറത്തറിഞ്ഞത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്ന്‌ വിസ്തരിച്ച 19 സാക്ഷികളിൽ ദൃക്‌സാക്ഷികൾ ഉൾപ്പെടെ പലരും കൂറുമാറി പ്രതിഭാഗം ചേർന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ 35 രേഖകളും 40 തൊണ്ടിമുതലുകളും കോടതി തെളിവായി സ്വീകരിച്ചു. ഒന്നാംപ്രതിക്ക്‌ സഹായങ്ങൾ ചെയ്തു കൊടുത്തതായി കേസിൽ പറഞ്ഞിരുന്ന ഹസീനയടെ പിതാവ് ഹസൻകുഞ്ഞ് ഉൾപ്പെടെയുള്ള മറ്റ് അഞ്ചു പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വിട്ടയച്ചു.