വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്ന വ്യാജ പ്രചരണം; നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ
വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നു പറഞ്ഞു നവദമ്പതികളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. വധുവിന് പ്രായക്കൂടുതലാണെന്ന് പറഞ്ഞാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.
വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
പഞ്ചാബിൽ എയർപോർട്ട് ജീവനക്കാരനാണ് അനൂപ്. ജൂബി ഷാർജയിൽ സ്വകാര്യ കന്പനി ജീവനക്കാരിയും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. ജൂബിയുടെ പരാതിയെത്തുടർന്നാണ് അറസ്റ്റ് അടക്കമുള്ള പൊലീസ് നടപടികൾ.
വിവാഹ പരസ്യത്തിലെ വിലാസവും വിവാഹ ഫോട്ടോയും ചേർത്ത് തങ്ങൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയായിരുന്നു എന്ന് ജൂബി പരാതിയിൽ പറയുന്നു.
നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഇരുവരുടെ ചിത്രവും മറ്റ് വിവരങ്ങളും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ പരാതിയെത്തുടർന്ന് പലരും ഷെയർ ചെയ്ത മെസേജുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
സെബർ സെല്ലിന്റെ സഹായത്തോടെ കേസിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.