തൃണമൂൽ എംഎൽഎയെ വെടിവച്ചുകൊന്നു; പിന്നിൽ ബിജെപിയെന്ന് ആരോപണം: ബംഗാൾ പുകയുന്നു

single-img
10 February 2019

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് വിശ്വാസാണ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയില്‍ പങ്കെടുക്കുമ്പോഴാണ് അജ്ഞാതരുടെ വെടിയേറ്റത്.

കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സത്യജിത്തിന് വെടിയേറ്റ പരിപാടിയില്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ല അധ്യക്ഷനും പങ്കെടുത്തിരുന്നു. പട്ടികജാതി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് നിയമസഭയിലെത്തിയ ആളാണ് മുപ്പത്തിയേഴുകാരനായ സത്യജിത്ത് വിശ്വാസ്.

വെടിയേറ്റ ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃഷ്ണഗഞ്ച് മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് എംഎല്‍എയെ ബിജെപി പ്രവര്‍ത്തകര്‍ വെടിവെച്ചതെന്നാണ് തൃണമൂലിന്റെ ആരോപണം. എന്നാല്‍ തൃണമൂലിന്റെ ആരോപണം തള്ളി പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രംഗത്തെത്തി. പാര്‍ട്ടിയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് എംഎല്‍എയുടെ കൊലയ്ക്ക് പിന്നില്‍. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.