ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം പാളി; ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍

single-img
10 February 2019

ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് 214 റണ്‍സെടുത്തു. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിയല്ലെന്ന് തോന്നിക്കും വിധമായിരുന്നു ആതിഥേയരുടെ തുടക്കം.

തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കോളിന്‍ മണ്‍റോയാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മണ്‍റോ 40 പന്തില്‍ അഞ്ചു വീതം ബൗണ്ടറിയും സിക്‌സും സഹിതം 72 റണ്‍സെടുത്തു. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ചുനിന്നത്. അതേസമയം, ക്യാച്ചുകള്‍ യഥേഷ്ടം കൈവിട്ട് സഹായിച്ച ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍ ‘ഉറപ്പാക്കി’.

ഓപ്പണിങ് വിക്കറ്റില്‍ കോളിന്‍ മണ്‍റോ–ടിം സീഫര്‍ട്ട് സഖ്യവും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോ കെയ്ന്‍ വില്യംസന്‍ സഖ്യവും കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോറിന് അടിത്തറയിട്ടത്. മണ്‍റോ–സീഫര്‍ട്ട് സഖ്യം 80 റണ്‍സും മണ്‍റോ–വില്യംസന്‍ സഖ്യം 55 റണ്‍സുമാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ന്യൂസീലന്‍ഡ് നിരയില്‍ ബാറ്റെടുത്തവരെല്ലാം മികച്ച സംഭാവന നല്‍കിയാണ് മടങ്ങിയത്.

ടിം സീഫര്‍ട്ട് (25 പന്തില്‍ 43), കെയ്ന്‍ വില്യംസന്‍ (21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്‌ലര്‍ (ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് ഒഴികെയുള്ള ബോളര്‍മാരെല്ലാം കനത്ത പ്രഹരമേറ്റുവാങ്ങി.

കുല്‍ദീപ് നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. കഴിഞ്ഞ മല്‍സരത്തില്‍ മാന്‍ ഓഫ് ദ് മാച്ചായ ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി. ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 47 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 44 റണ്‍സും വഴങ്ങി. ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.