കിങ്ങിണിക്കുട്ടന്മാര്‍ക്ക് പദവികള്‍ നൽകുന്നു; ആന്റണിയുടെ മകനെതിരെ കെ എസ് യു
എ കെ ആന്റണിയുടെ മകനെതിരെ കെ എസ് യു രംഗത്ത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി ആന്റണിയുടെ മകന്‍ അനിലിനെ നിയമിച്ചതിനെ ചോദ്യം ചെയ്താണ് പ്രമേയം. തലമുറ മാറ്റം പ്രസംഗത്തില്‍ മാത്രം ഒതുക്കാതെ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ‘അങ്ങും പുത്രവാത്സല്യത്താല്‍ അന്ധനായോ’ എന്നും ആന്റണിയോട് ചോദിക്കുന്നു. എറണാകുളം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
ചില സൈബര്‍ ഇറക്കുമതികളെ അഭിനവ പട്ടാഭിഷേകത്തിനുള്ള ടെസ്റ്റ് ഡോസായി കാണണം. ഈ ടെസ്റ്റ് ഡോസിനെ കെ എസ് യു നീര്‍വീര്യമാക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. കെ എസ് യുവിന് വേണ്ടി കല്ലുകൊണ്ട് പോലും കാല് മുറിയാത്ത ആളുകളെയാണ് ഇറക്കുമതി ചെയ്യുന്നത്. കെ എസ് യുവിലെ മറ്റ് അംഗങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണിത്. ഗീതയിലെ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഇത്തരത്തില്‍ പല്‍വാല്‍ദേവന്മാരുടെ പട്ടാഭിഷേകത്തെ പരാജയപ്പെടുത്തണമെന്നും പ്രമേയത്തില്‍ പറയുന്നു.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി അനില്‍ ആന്റണിയെ നിയമിച്ചത് നേരത്തെ തന്നെ വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു അനിലിനെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്.