ഇന്ത്യ ആര് ഭരിക്കണമെന്ന് പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാര്‍ പറയും: കഴിഞ്ഞ തവണ ബിജെപി ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളും തുലാസിൽ

single-img
9 February 2019

വോട്ടര്‍പട്ടികയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത 13 കോടി വോട്ടര്‍മാരാണ് ഈ ലോക്സഭ തിരഞ്ഞെടുപ്പിൽ വിധി നിർണയിക്കുക. പുതുതലമുറയുടെ മനോഭാവം ഏതു  രാഷ്ട്രീയ കക്ഷിക്ക് അനുകൂലമാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ വിധി നിർണയം. ബിജെപി കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളിലെ ഫലങ്ങളെ സ്വാധീനിക്കാന്‍ വരെ ഈ പുതിയ വോട്ടര്‍മാര്‍ക്ക് കഴിയുമെന്നുള്ളതാണ്  ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാകുന്നത്.

യുവത ഏത് പാര്‍ട്ടിക്ക് അനുകൂലമാകുമെന്നതാവും തെരഞ്ഞെടുപ്പിന്റെ ഗതതന്നെ നിര്‍ണ്ണയിക്കുക. കഴിഞ്ഞതവണ ബിജെപി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്ത് ഉത്തര്‍പ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. എന്‍ഡിഎ മുന്നണിയിലെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കും പ്രതിപക്ഷത്തെ പുതിയ സഖ്യങ്ങളും ബിജെപിക്ക് കനത്ത തലവേദനയാണ് ഇവിടങ്ങളില്‍ സൃഷ്ടിക്കുന്നതെന്നാണ് റപ്പോർട്ടുകൾ.

543 ലോക്സഭാ മണ്ഡലങ്ങളില്‍ 161 ലും 20 ശതമാനത്തിന് മുകളില്‍ ഭൂരിപക്ഷത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി സ്ഥാനാര്‍ഥികളുമാണ്. എന്നാൽ 2014-ല്‍ ബിജെപി നേരിയ ഭൂരിപക്ഷത്തിന് ജയിച്ച 117 മണ്ഡലങ്ങളില്‍ 73 എണ്ണത്തിലും 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഭൂരിപക്ഷം. 10 ശതമാനത്തിന് തൊട്ടുമുകളില്‍ ഭൂരിപക്ഷമുള്ള ബാക്കി 44-ല്‍ 34 സീറ്റുകള്‍ ഉത്തര്‍പ്രദേശിലും 10 സീറ്റുകള്‍ കര്‍ണാടകയിയിലും ഝാര്‍ഖണ്ഡിലുമാണെന്നു പ്രമുഖ ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സൂയ്സ്സെ ശേഖരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവിടങ്ങളിലെ പുതിയ വോട്ടര്‍മാര്‍ ആര്‍ക്ക് ഒപ്പം നില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ബിജെപിയുടെ ഈ തെരഞ്ഞെടുപ്പിലെ ഭാവി നിലനിൽക്കുന്നത്. ഇവിടങ്ങളിലെ പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തവണ സഖ്യത്തില്‍ മത്സരിക്കുന്നു എന്നതാണ് ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. 2014-ല്‍ ഒറ്റയ്ക്കൊറ്റക്ക് മത്സരിച്ച സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും യുപിയിലും കര്‍ണാടകത്തില്‍ ജെഡിഎസും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിക്കുന്നുവെന്നുള്ളതും ബിജെപിയെ  പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജാര്‍ഖണ്ഡില്‍ പ്രദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  ഇത്തരത്തിലുള്ള മുന്നണി ബന്ധങ്ങളും നിലവിലെ പ്രതികൂല സാഹചര്യവും ബിജെപിയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.