സ്ത്രീകളെ നിരീക്ഷിക്കാൻ ആപ്ലിക്കേഷൻ; ഗൂഗിളിനെതിരെയും ആപ്പിളിനെതിരെയും പ്രതിഷേധം
സ്ത്രീകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി സൗദി സർക്കാർ പുറത്തിറക്കിയ അബ്ഷേർ എന്ന ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതിന്റെ പേരിൽ ആപ്പിളിനെതിരെയും ഗൂഗിളിനെതിരെയും പ്രതിഷേധം.
സൗദി സർക്കാർ നിയന്ത്രണത്തിലാണ് അബ്ഷേർ എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ഗൂഗിൽ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. പുരുഷൻമാർക്ക് സ്ത്രീകൾക്ക് യാത്രാനുമതി നൽകാൻ കഴിയുന്ന തരത്തിലാണ് ഈ ആപ്ലിക്കേഷന്റെ നിർമാണം. അതിർത്തിയിൽ സ്ത്രീ പാസ്പോർട്ട് ഉപയോഗിച്ചാൽ അത് സംബന്ധിച്ച വിവരം ഈ സ്ത്രീയുമായി ബന്ധമുള്ള പുരുഷന് ലഭിക്കും. കൂടാതെ പാർക്കിംഗ് ഫൈൻ ഒടുക്കൽ പോലുള്ള മറ്റു സർവീസുകളും ഈ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു.
ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും വളർത്തുന്നതാണ് ഈ ആപ്ലിക്കേഷനെന്നാണ് ഉയരുന്ന വിമർശനം. സ്ത്രീകൾക്ക് സൗദിക്കു പുറത്തുപോവുക എന്നത് ബുദ്ധിമുട്ടേറിയതാക്കി മാറ്റുമെന്നും വിമർശകർ പറയുന്നു. ആപ്ലിക്കേഷൻ പിൻവലിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.
വിവാദത്തോട് ഇരു കന്പനികളും ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.