ബിജെപിക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നതോടെ മോദി സര്‍ക്കാരും പ്രതിസന്ധിയില്‍

single-img
8 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് റഫാല്‍ ഇടപാടില്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ നിരന്തരം ആക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുതിയ സംഭവവികാസങ്ങള്‍ വലിയ ഊര്‍ജ്ജമാകും പകരുക.

ഏറ്റവും സുതാര്യമായ രീതിയിലാണ് റഫാല്‍ ഇടപാട് നടന്നതെന്നും ഒരു തരത്തിലുള്ള ബാഹ്യഇടപെടലും ഇടപാടിലുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പറഞ്ഞിരുന്നത്. പ്രതിരോധമന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി ആശയവിനിമയം നടത്തിയെന്ന വിവരം പുറത്തു വന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ഇനി പ്രധാനമന്ത്രി നല്‍കേണ്ടി വരും.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പി എം ഒ) ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകളാണ് പുറത്ത് വന്നത്. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പിഎംഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് പ്രതിരോധമന്ത്രിക്ക് വകുപ്പ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു.

2015 നവംബര്‍ 24ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ നല്‍കിയ കത്ത് ദേശീയമാധ്യമമാണ് പുറത്തുവിട്ടത്. കരാറിന് ബാങ്ക് ഗ്യാരന്റി വേണമെന്നും പ്രതിരോധമന്ത്രാലയ സെക്രട്ടറിയുടെ കത്ത് പറയുന്നുണ്ട്.

മോഹന്‍കുമാര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്ന കത്താണ് പുറത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തിയതായും ഇത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്.

പ്രതിരോധ മന്ത്രാലയമാണ് ഇടപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയെതന്നായിരുന്നു 2018 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ വാദത്തെ തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടെന്ന് അന്നു പറഞ്ഞിരുന്നില്ല.