ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിൻ്റെ സമയോചിത ഇടപെടൽ; ആ മാല കള്ളൻ കുടുങ്ങി
തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ്റെ അവസരോചിത ഇടപെടലിൽ വലയിലായി. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ പിടിയിലാക്കിയത്.
പൂജപ്പുരയിൽ ബുധനാഴ്ച രാവിലെ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. സംഭവം നടന്നതിനു സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകൾ വയർലസ് സൈറ്റിലൂടെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു.മ്യൂസിയം സ്റ്റേഷനു മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു ഈ വയർലെസ് സന്ദേശം കേൾക്കുകയും റോഡിലും പരിസരത്തും നിരീക്ഷണം നടത്തുകയുമുണ്ടായി.
വയർലെസ് സന്ദേശത്തിൽ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തിയതോടെ വാഹനം നിരീക്ഷണത്തിലാക്കി ഉദ്യോഗസ്ഥൻ കാത്തുനിന്നു. അൽപനേരം കഴിഞ്ഞ് ആ ബൈക്ക് എടുക്കാൻ വന്ന യുവാവിനെ തടഞ്ഞു നിർത്തി ചോദ്യംചെയ്ത ഉദ്യോഗസ്ഥൻ വിവരം തൊട്ടടുത്ത മ്യൂസിയം സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് പ്രതി പിടിയിലായത്. സംഭവസമയത്തെ സിസിടിവി ദൃശ്യവുമായി ഒത്തുനോക്കി മോഷ്ടാവ് ഇയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനിടയിൽ ഷാഡോ പൊലീസ് സ്ഥലത്തെത്തി. മുൻപു നടന്ന പല മാല മോഷണ കേസുകളിലും ഉൾപ്പെട്ട പൂജപ്പുര സ്വദേശി സജീവാണ് പിടിയിലായതെന്ന് അവർ സ്ഥിരീകരിച്ചു.
പ്രതിയെ കണ്ടെത്തുന്നതിന് നിർണായക ഇടപെടൽ നടത്തിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബിജുകുമാറിനെ സിറ്റി പൊലീസ് കമ്മിഷണർ അഭിനന്ദിച്ചു.