ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു; സംവിധായകന്‍ എസ്.ആര്‍. ബാലകൃഷ്ണന്‍ അറസ്റ്റില്‍

single-img
7 February 2019

ഭാര്യയെ വെട്ടി നുറുക്കി മാലിന്യ പ്ലാന്റിന് സമീപം ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവും സംവിധായകനുമായ എസ്.ആര്‍.ബാലകൃഷ്ണന്‍ അറസ്റ്റില്‍. വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ഭാര്യയെ കൊന്നത്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തിയതി പള്ളിക്കരയില്‍ മാലിന്യങ്ങള്‍ക്കിടയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

കാണാതായ സ്ത്രീകളുടെ പട്ടിക തയ്യാറാക്കിയായിരുന്നു അന്വേഷണം. സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്ന മുപ്പത്തിയഞ്ചുകാരിയായ സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ രണ്ട് ദിവസം മുമ്പ് തൂത്തുക്കുടി പൊലീസിന് നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. കണ്ടെടുത്ത ശരീര ഭാഗങ്ങളിലെ പച്ചകുത്തിയതടക്കമുള്ള അടയാളങ്ങള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

തലയടക്കമുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ‘കാതല്‍ ഇളവസം’ എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമാണ് ബാലകൃഷ്ണന്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു സന്ധ്യ. ജനുവരി 19ന് രാത്രിയിലാണ് കൊലപാതകം നടന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കല്‍ അവധിക്കാലത്താണ് സന്ധ്യ ജാഫര്‍ഖാന്‍പേട്ടിലുള്ള വീട്ടിലെത്തിയത്.

എന്നാല്‍, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു. കോര്‍പ്പറേഷന്‍ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയില്‍ മാലിന്യം ശേഖരിക്കുന്നിടത്തുനിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്.

ഇത് 30നും 40നും ഇടയില്‍ പ്രായമുള്ള സ്ത്രീയുടേതാണെന്ന് അനുമാനിച്ച പള്ളിക്കരണി പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും വിവരം നല്‍കി. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുമ്പായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.

ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പോലീസിന്റെ സംശയം ബലപ്പെട്ടത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി.

ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു. തല അടക്കമുള്ള ബാക്കി ഭാഗങ്ങള്‍ ഇനിയും കണ്ടെടുത്തിട്ടില്ല.

തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷംമുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.