ഇന്ന് വാദ്രയെയാണ് ചോദ്യംചെയ്യുന്നതെങ്കില്‍ നാളെ മോദിയെയായിരിക്കും: മുന്നറിയിപ്പുമായി കോൺഗ്രസ്

single-img
7 February 2019

റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സഞ്ജയ് സിങ്. ഇന്ന് വാദ്രയെയാണ് ചോദ്യംചെയ്യുന്നതെങ്കില്‍ നാളെ മോദിയെയായിരിക്കുമെന്ന് സഞ്ജയ് സിങ് പറഞ്ഞു. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.

ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യംചെയ്യാന്‍ ഹാജരായത് വാദ്രയാണെങ്കില്‍ നാളെ അത് നരേന്ദ്ര മോദിയാവും. ബിജെപി അനാവശ്യമായി വാദ്രയുടെ പേര് പലയിടത്തും വലിച്ചിഴയ്ക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. – സഞ്ജയ് സിങ് പറഞ്ഞു.

വാദ്രയ്‌ക്കൊപ്പമുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ തലസ്ഥാനത്ത് പലയിടത്തും പ്രചരിപ്പിക്കപ്പെട്ട സംഭവത്തിലും സഞ്ജയ് മോദിയെ പരിഹസിച്ചു. വിവാഹിതനായിട്ടും മോദിയുടെ കൈയ്യില്‍ തന്റെ ഭാര്യയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പോലുമില്ലെന്ന് സഞ്ജയ് സിങ് പരിഹസിച്ചു. പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായുള്ള ബന്ധം ദീര്‍ഘകാലം നിലനില്‍ക്കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വാദ്രയും ഒരുമിച്ചുള്ള പോസ്റ്ററുകള്‍ എഐസിസി ഓഫീസിന്റെ പരിസരങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് കുറ്റവാളികളുടെ ചിത്രങ്ങളാണ് കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പതിക്കപ്പെട്ടിരിക്കുന്നതെന്നു ബിജെപി വക്താവ് സംബിത് പത്ര ആരോപിക്കുകയും ചെയ്തിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും ഹവാലാ കേസില്‍ റോബര്‍ട്ട് വാദ്രയും കുറ്റവാളികളാണെന്നുള്ള പരാമർശമാണ് പത്ര നടത്തിയത്.