പി സി ജോര്‍ജ് പറഞ്ഞത് കള്ളമല്ല; രവി പൂജാരി ഫോണില്‍ വിളിച്ചിരുന്നു: തെളിവുകൾ പുറത്ത്
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ കേസിലെ മുഖ്യപ്രതിയും അധോലാക നായകനുമായ രവി പൂജാരി പി സി ജോര്‍ജ് എംഎല്‍എയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതിന് തെളിവുകള്‍ പുറത്ത്. രവിപൂജാരി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ആക്ഷേപത്തിന് വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് തെളിവുകൾ പുറത്തായിരിക്കുന്നത്.
ജനുവരി 11, 12 തീയതികളിലാണ് രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചത്. ഇന്റര്‍നെറ്റ് കോള്‍ വന്നത് സെനഗലില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ അടക്കം രഹസ്യാന്വേണ ഏജന്‍സികള്‍ ശേഖരിച്ച രവി പൂജാരിയുടെ ഫോണ്‍ കോളുകളില്‍ പിസി ജോര്‍ജിന്റെ നമ്പറും കണ്ടെത്തിയത്. ആറു തവണയാണ് രവി പൂജാരി പിസി ജോര്‍ജിനെ വിളിച്ചത്. ഇതില്‍ രണ്ടു തവണ ജോര്‍ജ് ഫോണ്‍ എടുത്തു.
ഒരു ഗുണ്ടയാണ് വിളിക്കുന്നതെന്നായിരുന്നു ആദ്യം ധരിച്ചത്. തനിക്ക് ഭയമില്ലെന്നും, രവി പൂജാരി ഇപ്പോള്‍ വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു. പൊലീസ് തന്റെ അടുത്തെത്തി വിവിരം ശേഖരിച്ചിരുന്നതായും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.