ദുബായിലേക്കുള്ള യാത്രക്കിടെ യാത്രക്കാരിയുടെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ കീറി; ചോദ്യം ചെയ്തപ്പോള്‍ മോശം പെരുമാറ്റം; പരാതിയുമായി പ്രവാസി മലയാളി

single-img
7 February 2019

മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് കീറിമുറിച്ചതായി പ്രവാസി മലയാളി യുവാവിന്റെ പരാതി. മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. തന്റെ ഭാര്യയുടെ പാസ്‌പോര്‍ട്ട് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ രണ്ടായി കീറിയെന്ന് ദുബായിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒയായി ജോലി ചെയ്യുന്ന കാസര്‍കോട് കീഴൂര്‍ സ്വദേശി ഹാഷിമാണ് പരാതിപ്പെട്ടത്.

ഹാഷിമിന്റെ ഭാര്യ എട്ട് മാസം പ്രായമായ കൈക്കുഞ്ഞ് അടക്കം രണ്ടു മക്കളുമായാണ് ദുബായിലേക്ക് യാത്ര ചെയ്യാന്‍ മംഗലാപുരത്ത് എത്തിയത്. ബോഡിങ് പാസ് എടുക്കാനായി നല്‍കിയപ്പോഴാണ് പാസ്‌പോര്‍ട്ട് രണ്ടു കഷണങ്ങളാക്കിയ കാര്യം മനസ്സിലാക്കുന്നത്.

ഈ പാസ്‌പോര്‍ട്ട് കൊണ്ട് യാത്ര അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് ഇവിടെ നിന്നാണ് ഇങ്ങനെ സംഭവിച്ചതെന്ന് കേണു പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊണ്ടില്ല. കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന തന്റെ ഭാര്യയോട് വളരെ ക്രൂരമായാണ് അധികൃതര്‍ പെരുമാറിയതെന്നു ഹാഷിം ആരോപിച്ചു.

അവസാനം എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരോട് കേണപേക്ഷിച്ചു കാര്യങ്ങള്‍ വിശദമാക്കി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്ന് മടക്കി അയച്ചാല്‍ തങ്ങള്‍ ഉത്തരവാദികളല്ല എന്ന് അധികൃതരുടെ നിര്‍ദേശപ്രകാരം വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കി യാത്ര തുടരുകയായിരുന്നു.

എന്നാല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ അധികൃതര്‍ വളരെ മാന്യമായ രീതിയില്‍ പെരുമാറുകയും അടുത്ത യാത്രയ്ക്ക് മുമ്പായി പാസ്‌പോര്‍ട്ട് മാറ്റണമെന്നുള്ള ഉപദേശം നല്‍കുകയും ചെയ്തു. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇത്തരം പാസ്‌പോര്‍ട്ട് കീറുന്ന പരാതി നേരത്തെയും ഉണ്ടായിട്ടുണ്ട്.

ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരോടാണു പലപ്പോഴും ക്രൂരത കാണിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളോട്. തന്റെ ഭാര്യക്കുണ്ടായ ദുരനുഭവം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ട്വീറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റിക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഉടന്‍ പരാതി നല്‍കുമെന്നും ഹാഷിം പറഞ്ഞു.