സൗദിയിലെ പ്രവാസികള്‍ക്ക് ആശ്വാസം

single-img
6 February 2019

സൗദി തൊഴില്‍മേഖലയിലെ സ്വദേശിവത്കരണതോത് ചിലമേഖലകളില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി അഹമ്മദ് അല്‍രാജിഹ്. എന്നാല്‍ എല്ലാമേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സൗദിയിലെ പന്ത്രണ്ടു തൊഴില്‍മേഖലയില്‍ 70 ശതമാനം സ്വദേശിവത്കരണം കൊണ്ടുവന്നിരുന്നു. ഈ മേഖലകളിലുള്ള സ്വദേശിവത്കരണതോതില്‍ മാറ്റം വരുത്തണമെന്ന് സൗദിയില വ്യാപാരികള്‍ നിരന്തരമായി ആവശ്യമുന്നയിക്കുകയായിരുന്നു.

ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ കഴിവുറ്റതും അനുയോജ്യവുമായ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പല സ്ഥാപനങ്ങളും പൂട്ടി. ചിലത് പൂട്ടലിന്റെ വക്കിലുമാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികള്‍ മന്ത്രിക്കുമുമ്പില്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചത്.

മൊബൈല്‍ ഫോണ്‍ വിപണന മേഖലയിലും റെന്റ് എ കാര്‍ മേഖലയിലും ഉള്‍പ്പെടെ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിവത്ക്കരണം നിര്‍ബന്ധമാക്കിയ പന്ത്രണ്ടു മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പിലാക്കേണ്ടത്. ഇതില്‍ മാറ്റം വരുത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.