കോടതിയുടെ സമയം പാഴാക്കിയതിന് തോമസ് ചാണ്ടിക്ക് ഹൈക്കോടതി 25000 രൂപ പിഴശിക്ഷ വിധിച്ചു

single-img
5 February 2019

കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനു ഹൈക്കോടതി തോമസ് ചാണ്ടിക്ക് 25,000 രൂപ പിഴശിക്ഷ വിധിച്ചു. വിധി എതിരാകാന്‍ സാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഹരജികള്‍ പിന്‍വലിക്കാന്‍ തോമസ് ചാണ്ടി അടക്കമുള്ളവര്‍ അപേക്ഷ നൽകിയപ്പോഴാണ് പിഴ അടക്കാൻ കോടതി ഉത്തരവിട്ടത്. തോമസ് ചാണ്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. പത്ത് ദിവസത്തിനകം പിഴത്തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ അടയ്ക്കണമെന്നാണ് കോടതി ഉത്തരവ്.

ഭൂമി കയ്യേറ്റ കേസുമായി ബന്ധപ്പെട്ടുള്ള ഹരജിയാണ് തോമസ് ചാണ്ടിയും മറ്റുള്ളവരും ചേർന്ന് പിൻവലിക്കാൻ അപേക്ഷ കൊടുത്ത്. കേസില്‍ വാദം കേട്ട ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയായിരുന്നു ഹർജികള്‍ പിന്‍വലിക്കുന്നതായി ഇവർ അപേക്ഷ നൽകിയത്. ഇതിന് പിന്നാലെയാണ് കോടതിയുടെ സമയം പാഴാക്കിയതിന് ഹൈക്കോടതി പിഴശിക്ഷ വിധിച്ചത്. ” നിങ്ങള്‍ക്ക് ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അവകാശമുണ്ട്. അതുപോലെ തന്നെ കോടതിയുടെ സമയവും വിലപ്പെട്ടതാണ്. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 25000 രൂപ പിഴയൊടുക്കണം”- കോടതി നിരീക്ഷിച്ചു.

തോമസ് ചാണ്ടിയുള്‍പ്പെടെ നാല് ഹരജിക്കാര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ചാമത്തെ ഹരജിക്കാരനായ ജിജി മോനെ കോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. ഈ ഹരജിയില്‍ വാദം കേള്‍ക്കാത്തതിനാലാണ് ഇദ്ദേഹത്തെ പിഴയില്‍ നിന്നും ഒഴിവാക്കിയത്.