അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിർമ്മിക്കും: അമിത് ഷാ

single-img
2 February 2019

അയോധ്യയില്‍ ഉടന്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഉത്തർപ്രദേശിലെ ഗജ്റൗലയിൽ നടന്ന ബി ജെ പി റാലിയിലാണ് അമിത് ഷാ രാമക്ഷേത്ര നിർമാണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത് ആദ്യമായാണ് അമിത് ഷാ ഇത്തരം ഒരു പ്രഖ്യാപനം നടത്തുന്നത്.

വെടിയുണ്ടകളെ നേരിടേണ്ടി വന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് സ്വാമി സ്വരൂപാനന്ദ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് അമിത് ഷായുടെ പ്രഖ്യാപനം വന്നത്. പ്രയാഗ് രാജിലെ കുംഭ മേളയ്ക്കിടെ ചേർന്ന സന്യാസി സമ്മേളനത്തിലാണ് ക്ഷേത്രത്തിന്‍റെ ശിലാസ്ഥാപനവുമായി മുന്നോട്ട് പോകുമെന്ന് സ്വരൂപാനന്ദ പ്രഖ്യാപിച്ചത്.

അയോധ്യയിൽ തർക്കഭൂമിക്കു പുറത്തുള്ള അധിക ഭൂമി യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകാൻ അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് തിയതി പ്രഖ്യാപിച്ച് കൊണ്ടുള്ള ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ പ്രസ്താവന വന്നത്. തര്‍ക്കമന്ദിരത്തിന് പുറത്തുള്ള ഭൂമി രാം ജന്മഭൂമി ന്യാസിൻ്റെ 67 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുമതി നൽകണമെന്ന് കാണിച്ചാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നൽകാൻ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള ഉണ്ടാക്കിയ ട്രസ്റ്റാണ് രാം ജന്മഭൂമിന്യാസ്.