എല്ലാവർക്കുമായി ഒരൊറ്റ മറുപടി നൽകി ഖത്തർ; ഉറങ്ങാതെ ആഘോഷിച്ചുതീർത്ത് രാജ്യത്തെ ജനങ്ങൾ
എഎഫ്സി ഏഷ്യൻ കപ്പിൽ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജപ്പാനെ തകർത്ത് ഖത്തർ കന്നിക്കിരീടം ചൂടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഖത്തറിന്റെ ജയം. എഴുതി തള്ളിയവർക്കെല്ലാമുള്ള മറുപടിയായിട്ടായിരുന്നു ഖത്തർ അബുദബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പന്തു തട്ടാനിറങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു തവണ ജപ്പാൻ വല കുലുക്കിയ ഖത്തർ, മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.
12-ാം മിനിറ്റിൽ ആൽ മുഈസ് അലിയാണ് ഖത്തറിനു ലീഡ് നൽകിയത്. മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ . അധികം വെെകാതെ 27ാം മിനിറ്റിൽ തന്നെ അബ്ദൽ അസീസ് ഹാതിമിലൂടെ രണ്ടാം തവണയും ജപ്പാൻ വല കുലുക്കി ഖത്തർ ആദ്യ പകുതി പൂർത്തിയാക്കി.
ടൂർണമെന്റിൽ അലിയുടെ ഒന്‍പതാം ഗോളായിരുന്നു അത്. 15 മിനിറ്റിനുശേഷം ഖത്തർ വീണ്ടും ലക്ഷ്യം കണ്ടു. അബ്ദുൽ അസീസ് ഹതീം ലോംഗ് റേഞ്ചറിലൂടെ ജപ്പാൻ വല കുലുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവു നടത്തിയ ജപ്പാൻ 69-ാം മിനിറ്റിൽ മിനാമിനോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ഖത്തറിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 83-ാം മിനിറ്റിൽ അക്രം അഫിഫ് കീരീടമുറപ്പിച്ചു.