ഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ചു കൊന്ന സംഭവത്തിൽ മൂന്ന് ഹിന്ദു സഭാ നേതാക്കള്‍ അറസ്റ്റില്‍; ഹിന്ദു കോടതിയിലെ ജഡ്ജി കൂടിയായ മുഖ്യപ്രതി പൂജ പാണ്ഡെ ഒളിവില്‍
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ച സംഭവത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിന് നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തെ അതി ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നും മുഴുവന്‍ കുറ്റവാളികള്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ഗാന്ധി വധം പുനരാവിഷ്‌കരിച്ചതിനു പിന്നാലെ വിവാദ പ്രസ്താവനകളും പൂജ ശകുൻ നടത്തിയിരുന്നു. പുതിയൊരു സംസ്‌ക്കാരത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് പൂജാ ശകുനിന്റെ അവകാശവാദം. രാമരാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്‌നത്തെ ലഘൂകരിച്ചുകൊണ്ട് പൂജാ ശകുന്‍ പറഞ്ഞത്.
മീററ്റ് ആസ്ഥാനമാക്കി കഴിഞ്ഞവർഷം ഹിന്ദുമഹാസഭ സ്ഥാപിച്ച ഹിന്ദു കോടതിയിലെ ആദ്യ ജഡ്ജി കൂടിയാണ് പൂജ പാണ്ഡെ.