കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നം, ഉടന്‍ ചികിത്സിക്കണമെന്ന് സര്‍ക്കാര്‍; നടക്കാന്‍ പറ്റില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടന്നുകൂടെയെന്ന് ഹൈക്കോടതി

single-img
1 February 2019

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കുഞ്ഞനന്തന് എന്താണ് അസുഖമെന്ന് ഹൈക്കോടതി. കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉടന്‍ ചികില്‍സിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നടക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. നടക്കാന്‍ പറ്റില്ലെങ്കില്‍ ജയിലില്‍ സുഖമായി കിടന്നുകൂടെ എന്ന് കോടതി ചോദിച്ചു. ശിക്ഷ അനുഭവിച്ച ഇത്ര വര്‍ഷവും ജയിലില്‍ കിടന്നോ എന്നു ചോദിച്ച കോടതി രേഖകള്‍ പരിശോധിക്കുമ്പോള്‍ ജയിലില്‍ കിടന്നിട്ടേ ഇല്ല എന്നാണ് വ്യക്തമാവുന്നതെന്നും ചൂണ്ടിക്കാട്ടി.

കുഞ്ഞനന്ത് എത്രനാള്‍ പരോള്‍ കിട്ടി എന്നും കോടതി അന്വേഷിച്ചു. നടക്കാന്‍ വയ്യ എന്നത് പ്രശ്‌നമല്ല എന്നു പറഞ്ഞ കോടതി ജയിലില്‍ നിരവധി തടവ് പുള്ളികളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്താണ് കുഞ്ഞനന്തന്റെ ശാരീരിക പ്രശ്‌നമെന്ന് കൃത്യമായി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി.

ജയില്‍പുള്ളികള്‍ക്കു രോഗം വന്നാല്‍ പരോളിനു പകരം ചികിത്സയാണു നല്‍കേണ്ടതെന്നും തടവുകാരുടെ ചികിത്സ സര്‍ക്കാരിന്റെ ബാധ്യതയാണെന്നും ഹൈക്കോടതി നേരത്തെ വാക്കാല്‍ അഭിപ്രായപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ പി.കെ. കുഞ്ഞനന്തനു വഴിവിട്ടു പരോള്‍ അനുവദിക്കുന്നെന്നാരോപിച്ച് ടിപിയുടെ ഭാര്യ കെ.കെ. രമ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

2012 മേയ് 4നു ടിപിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തനു കഴിഞ്ഞ 29 മാസങ്ങള്‍ക്കിടയില്‍ 216 ദിവസം പരോള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരിയുടെ ആരോപണം. 2016, 2017 വര്‍ഷങ്ങളിലും കൂടുതല്‍ ദിവസങ്ങളിലും കുഞ്ഞനന്തന്‍ പരോളിലായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.