പ്രവാസികളെ ‘കയ്യിലെടുത്ത്’ പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്

single-img
31 January 2019

നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ജീവനോപാധികള്‍ മെച്ചപ്പെടുത്താന്‍ 4700 കോടിയാണ് ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിനും തീരമേഖലയ്ക്കും വയനാടിനും പ്രത്യേക പാക്കേജും അഞ്ച് ശതമാനത്തിന് മേല്‍ ജിഎസ്ടിയുളള എല്ലാ ഉല്‍പ്പന്നങ്ങളുടേയും വിലയില്‍ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രവാസികള്‍ക്കായി ഒട്ടേറെ ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം യുഎഇ കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഫെബ്രുവരി മുതല്‍ ഇതു നടപ്പാകും. ഏതാനും മാസങ്ങള്‍ കൂടി കഴിയുമ്പോള്‍ ലോകത്ത് ഏതു രാജ്യത്തു നിന്നും ചിട്ടിയില്‍ ചേരാനാകും.

പ്രവാസി ചിട്ടിയില്‍ നിന്നു ലഭിക്കുന്ന സെക്യൂരിറ്റി, ഫ്‌ലോട്ടിങ് പണം, ലേലം വിളിച്ചവരുടെ ഡെപ്പോസിറ്റ് എന്നിവ കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുക. ചിറ്റാളന്‍മാര്‍ക്ക് അവരുടെ സമ്പാദ്യം ഏതു കിഫ്ബി പ്രോജക്ടിന്റെ നിര്‍മാണത്തിന് വിനിയോഗിക്കുമെന്നു നിര്‍ദേശിക്കാനും അവകാശമുണ്ട്. 2019–20ല്‍ കിഫ്ബിയിലേക്കുള്ള ധനസമാഹരത്തില്‍ ഒരു നിര്‍ണായക പങ്ക് പ്രവാസി ചിട്ടികള്‍ക്കുണ്ടാകും.

പ്രവാസികളും നാടുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രവാസി നിക്ഷേപത്തിനും ക്ഷേമത്തിനുമായുള്ള ലോക കേരളസഭയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി 81 കോടി രൂപ വകയിരുത്തി. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള തിരിച്ചു വന്ന പ്രവാസികള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ ധനസഹായം നല്‍കാനുള്ള സാന്ത്വനം പദ്ധതിക്ക് 25 കോടിയും പ്രവാസി സംരംഭകര്‍ക്ക് മൂലധന സബ്‌സിഡിയും പലിശ സബ്‌സിഡിയും നല്‍കാന്‍ 15 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

പ്രവാസി ഫെസ്റ്റിവലിന് അഞ്ചു കോടി രൂപ നീക്കി വച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് ഇനി നോര്‍ക്ക വഹിക്കും. പ്രവാസിക്ഷേമ ബോര്‍ഡ് നിക്ഷേപ ഡിവിഡന്റ് പദ്ധതിക്കു രൂപം നല്‍കി.

അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോടെ സ്ഥിം നിക്ഷേപിച്ചാന്‍ അഞ്ചു വര്‍ഷം കഴിക്കുമ്പോള്‍ പ്രവാസിക്കോ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത തുക മാസവരുമാനം ലഭിക്കും. നിക്ഷേപം കിഫ്ബി പോലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ മുതല്‍ മുടക്കി ലഭിക്കുന്ന പലിശയാണ് ഡിവിഡന്റായി നല്‍കുന്നത്. ക്ഷേമപദ്ധതി പെന്‍ഷന്‍ കൂടി ഇതുമായി ലയിപ്പിച്ച് ധനസഹായം നല്‍കുന്നതും പരിഗണനയിലുണ്ട്.