അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോള്‍ മകന്‍ എങ്ങനെ ബ്രാഹ്മണനാവും: രാഹുല്‍ഗാന്ധിക്കെതിരേ വിവാദപരാമര്‍ശവുമായി കേന്ദ്രമന്ത്രി

single-img
31 January 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു സൂചനയുമില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ. അച്ഛന്‍ മുസ്‌ലിമും അമ്മ ക്രിസ്ത്യാനിയുമാകുമ്പോള്‍ മകന്‍ എങ്ങനെയാണ് ബ്രാഹ്മണനാവുകയെന്നും അനന്തകുമാര്‍ ഹെഗ്‌ഡെ ചോദിച്ചു.

ഇതുപോലത്തെ സങ്കരയിനം കോണ്‍ഗ്രസിലല്ലാതെ ലോകത്തെവിടെയും കാണാനാകില്ലെന്നും ഇന്ത്യയെക്കുറിച്ചോ മതത്തെക്കുറിച്ചോ രാഹുല്‍ ഗാന്ധിക്ക് യാതൊന്നും അറിയാത്തതിനാലാണ് അദ്ദേഹം പൂണൂലിട്ട് നടക്കുന്നതെന്നും ഹെഗ്‌ഡെ പറഞ്ഞു. ഹുബ്ബള്ളിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദപരാമര്‍ശങ്ങള്‍മാത്രം നടത്തുന്ന ബി.ജെ.പി. നേതാവ് ഇന്ത്യക്കാര്‍ക്ക് ശല്യമാണെന്നും കേന്ദ്രമന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്നും അനന്തകുമാര്‍ ഹെഗ്‌ഡെയെ പരാമര്‍ശിച്ച് രാഹുല്‍ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മുസ്‌ലിം പെണ്‍കുട്ടികളുടെ പിന്നാലെ ഓടുന്നതാണ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവിന്റെ നേട്ടമെന്ന് അനന്തകുമാര്‍ ഹെഗ്‌ഡെ കഴിഞ്ഞ ദിവസം ‘ട്വീറ്റ്’ ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുല്‍ഗാന്ധിക്കെതിരേയും വിവാദപരാമര്‍ശവുമായി ഹെഗ്‌ഡെ രംഗത്തെത്തിയത്.